വക്കം: വിനോദ സഞ്ചാരമേഖലയിൽ അനന്തസാദ്ധ്യതകളുള്ള കഠിനംകുളം കാലോരം ടൂറിസം പദ്ധതി എങ്ങുമെത്തിയില്ല. കഠിനംകുളം മുതൽ വക്കം അകത്തുമുറി വരെയെത്തുന്ന ഉൾനാടൻ ജലഗതാഗതമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്തത്. എന്നാൽ ആസൂത്രണത്തിലെ പിഴവും, പ്രശ്നങ്ങൾ മുൻ കൂട്ടിക്കാണാതിരുന്നതും പദ്ധതിയെ തകിടം മറിച്ചു. വിനോദസഞ്ചാര രംഗത്ത് ചിറയിൻകീഴ്, വർക്കല താലൂക്കുകളുടെ പ്രതീക്ഷകളുയർത്തിയ പദ്ധതിയായിരുന്നു ഇത്. ഇടയ്ക്ക് പുളിമൂട്ട് കടവ് കേന്ദ്രീകരിച്ച് കഠിനംകുളത്തേക്ക് ചെറിയ ബോട്ടുകളുടെ സർവീസ് ആരംഭിച്ചെങ്കിലും വൈകാതെ നിലച്ചു. കൊല്ലമ്പുഴ കടവിൽ താത്കാലിക ബോട്ട് ജെട്ടി നിർമ്മിച്ചിരുന്നു. ബോട്ട് യാത്ര തുടങ്ങുമ്പോൾ യാത്രക്കാർക്ക് വിശ്രമിക്കാനും മറ്റുമായി ഒരു കെട്ടിടവും ഇവിടെ നിർമ്മിച്ചിരുന്നു. ഇതും ഇപ്പോൾ അനാഥമായി കിടക്കുകയാണ്. മറ്റിടങ്ങളിലൊന്നും കാര്യമായ നിർമ്മാണങ്ങളും നടന്നിട്ടില്ല. കായിക്കരക്കടവിലും ബോട്ട് ജെട്ടിയും ജംഗാറും സ്ഥാപിച്ചു. കൊല്ലമ്പുഴയിൽ ഇതിനോടനുബന്ധിച്ച് കുട്ടികൾക്കായി ഒരു പാർക്കും വിനോദസഞ്ചാരവകുപ്പ് നിർമ്മിച്ചു. ആറ്റിങ്ങൽ കൊട്ടാരവും ക്ഷേത്രങ്ങളും കൊല്ലമ്പുഴ കടവും ഉൾപ്പെടുത്തി ഒരു സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാനുളള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. കടവിനോട് ചേർന്ന് ആറ്റിങ്ങൽകലാപസ്മാരകവും സ്ഥാപിക്കാനാണ് പദ്ധതി. ഇത് നടപ്പായാൽ കാലോര ടൂറിസം പദ്ധതിക്ക് വൻ സാദ്ധ്യതകളുണ്ടാകുമെന്നത് ഉറപ്പാണ്. കഠിനംകുളം, മുതലപ്പൊഴി, പുളിമൂട്ട്ക്കടവ്,കൊല്ലമ്പുഴ കടവ്,പൊന്നുംതുരുത്ത്, അകത്തുമുറി എന്നിവിടങ്ങളിൽ പ്രാദേശിക വികസന പദ്ധതികളും തൊഴിൽ സാദ്ധ്യതകളും തുറന്നിടുമായിരുന്നു.
സൗന്ദര്യം നുകർന്ന് ബോട്ട് യാത്ര
കഠിനംകുളത്തു നിന്ന് ആരംഭിക്കുന്ന ബോട്ട് യാത്ര മുതലപ്പൊഴിയുടെ സൗന്ദര്യം നുകർന്ന് വാമനപുരം ആറ്റിലേക്ക് കയറും. അവിടെനിന്ന് പുളിമൂട്ട് കടവു വഴി ആറ്റിങ്ങൽ കലാപം നടന്ന കൊല്ലമ്പുഴ കടവിലേക്ക്. തുടർന്ന് അഞ്ചുതെങ്ങ് കോട്ടയ്ക്കരികിലൂടെ പണയിൽ കടവിലെ പൊന്നുംതുരുത്തെന്ന വിസ്മയ ദ്വീപ് ചുറ്റി അകത്തുമുറിയിലെത്തും. അവിടെ നിന്ന് ഇതേറൂട്ടിൽ തിരിച്ചുമാണ് യാത്ര ആസൂത്രണം ചെയ്തിരുന്നത്. കഠിനംകുളം കായലിൽ നിന്നുള്ള യാത്രാബോട്ടുകൾക്ക് അഞ്ചുതെങ്ങ് മീരാൻകടവ് പാലംകടന്ന് പോകാൻ കഴിയില്ല. പത്ത് പേരിൽ താഴെ യാത്രചെയ്യാൻ കഴിയുന്ന ചെറിയ ബോട്ടുകൾക്ക് മാത്രമേ ഈ പാലത്തിനടിയിലൂടെ കടന്നുപോകാൻ പറ്റൂ. ഈ പ്രതിസന്ധി മുൻകൂട്ടിക്കാണാൻ അധികൃതർക്കായില്ല.