സോവിയറ്റ് റഷ്യയിൽ എതിരാളികളെ കൊലപ്പെടുത്താൻ ഉപയോഗിച്ചിരുന്ന മാരക രാസായുധം
ബെർലിൻ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ ഉള്ളിലെത്തിയ വിഷം 'നോവിചോക് നെർവ് ഏജന്റ്" എന്ന രാസായുധമാണെന്ന് ജർമൻ സർക്കാർ. ഒരു മിലിട്ടറി ലബോറട്ടിയിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സോവിയറ്റ് റഷ്യയിൽ എതിരാളികളെ കൊലപ്പെടുത്താൻ ഉപയോഗിച്ചിരുന്ന മാരക രാസായുധമാണ് നോവിചോക്.
നവൽനിയെ അപകടത്തിലാക്കിയത് വിഷമാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ബെർലിനിലെ ചാരിറ്റി ഹോസ്പിറ്റൽ അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നവൽനി ഇപ്പോഴും കോമയിൽ തുടരുകയാണ്.
സൈബീരിയയിലെ ടോംസ്ക് നഗരത്തിൽ നിന്നും മോസ്കോയിലേക്കുള്ള വിമാന യാത്രയ്ക്കിടെ ഒരു കപ്പ് ചായ കുടിച്ച ശേഷമാണ് 44 കാരനായ നവൽനി അബോധാവസ്ഥയിലായത്. അദ്ദേഹത്തെ ആദ്യം ചികിത്സിച്ച സൈബീരിയൻ ആശുപത്രിയിലെ ഡോക്ടർമാർ അദ്ദേഹത്തിന് വിഷബാധയേറ്റതായുള്ള ആരോപണങ്ങൾ തള്ളിയിരുന്നു. എന്നാൽ ഈ ഡോക്ടർമാരെ തങ്ങൾക്ക് വിശ്വാസമില്ലെന്ന് നവൽനിയുടെ ഭാര്യ വെളിപ്പെടുത്തിയതിനെ തുടർന്ന് ചികിത്സയ്ക്കായി അദ്ദേഹത്തെ ജർമ്മനിയിലെത്തിച്ചു.
റഷ്യൻ പ്രധാനമന്ത്രി വ്ലാഡിമിർ പുടിന്റെ നിർദ്ദേശ പ്രകാരമാണ് നവൽനിയെ കൊല്ലാൻ ശ്രമിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംഭവത്തിൽ ജർമനി റഷ്യയോട് വിശദീകരണം തേടിയിരുന്നു.
ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ മുതിർന്ന മന്ത്രിമാരുമായി തുടർ നടപടികൾ ചർച്ച ചെയ്തു. അതേ സമയം, നവൽനിക്ക് നോവിചോക് വിഷബാധയേറ്റത് സംബന്ധിച്ച വിവരങ്ങൾ ജർമനിയിൽ നിന്നും ലഭിച്ചിട്ടില്ലെന്ന് റഷ്യൻ അധികൃതരെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
എന്താണ് ' നോവിചോക് '
റഷ്യൻ ഭാഷയിൽ ' നോവിചോക് ' എന്നാൽ ' നവാഗതൻ ' എന്നാണർത്ഥം. 70 കളിലും 80കളിലും സോവിയറ്റ് യൂണിയൻ വികസിപ്പിച്ചെടുത്ത അതീവ അപകടകാരിയായ നെർവ് ഏജന്റുകളാണിവ. നൂറിലധികം തരത്തിലുള്ള നോവിചോക് ഏജന്റുകൾ ഉണ്ട്. ഈ രാസവിഷങ്ങൾ മനുഷ്യ ശരീരത്തിലെ നാഡിവ്യവസ്ഥയുടെ പ്രവർത്തനത്തെ തകർക്കുന്നു. ശ്വസനത്തിലൂടെയോ ത്വക്കിലൂടെയോ ഇവ മനുഷ്യന്റെ ഉള്ളിൽ കടന്നുകഴിഞ്ഞാലുടൻ ചികിത്സ കിട്ടിയില്ലെങ്കിൽ മരണം ഉറപ്പാണ്.
മുമ്പും പ്രയോഗിച്ചിട്ടുണ്ട്
ആദ്യമായല്ല റഷ്യ നോവിചോക് വിഷപ്രയോഗം നടത്തുന്നത്. ഏറ്റവും ഒടുവിൽ, 2018 മാർച്ച് 4ന് റഷ്യൻ മുൻ ഇന്റലിജൻസ് ഓഫീസറായിരുന്ന സെർജി സ്ക്രിപലിനും മകൾ യൂലിയ്ക്കും നോവിചിക് വിഷബാധയേറ്റിരുന്നു. ബ്രിട്ടനിലെ സാലിസ്ബറിയിൽ വച്ച് ദ്രവരൂപത്തിലുള്ള നോവിചോക്കാണ് ഇവരുടെ ഉള്ളിലെത്തിയത്. ഇരുവരും രക്ഷപ്പെട്ടു. രണ്ട് റഷ്യൻ മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥർ വ്യാജ പാസ്പോർട്ടിൽ ബ്രിട്ടനിൽ എത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പുടിന്റെ അറിവോടെയാണ് സെർജിയെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നതെന്ന് ബ്രിട്ടൻ ആരോപിച്ചിരുന്നു.