തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപറേഷൻ ചെയർമാനും എം.ഡിയുമായി ടോമിൻ ജെ.തച്ചങ്കരിയെ നിയമിച്ചു. ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടർന്നാണ് നിയമനം. നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയാണ്.
ഫിനാൻഷ്യൽ കോർപറേഷൻ സി.എം.ഡിയുടെയും പദവി വിജിലൻസ് ഡയറക്ടറുടേതിനു തുല്യമാക്കിയിട്ടുണ്ട്. ഒരു വകുപ്പിൽ രണ്ടു ഡി.ജി.പി തസ്തിക സാധ്യമല്ലാത്തതിനാലാണ് തച്ചങ്കരിയെ പുറത്തുള്ള തസ്തികയിൽ നിയമിച്ചത്.1986 ബാച്ച് ഐ.പി.എസ് ഓഫിസറായ തച്ചങ്കരിയെ കേരള സ്റ്റേറ്റ് ഇന്റസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ചെയർമാനായി നിയമിക്കാനായിരുന്നു ഇന്നലെ രാവിലെ സർക്കാർതലത്തിൽ ധാരണ ആയത്. എന്നാൽ വൈകിട്ടോടെ ഫിനാൻഷ്യൽ കോർപറേഷൻ സി.എം.ഡിയാക്കികൊണ്ടുള്ള തീരുമാനം വന്നു.
ബിസിനസ് മാനേജ്മെന്റ് തലങ്ങളിലെ തച്ചങ്കരിയുടെ മികവ് കെ.എസ്.ആർ.ടി.സിയിലും മറ്റ് പൊതുമേഖല സ്ഥാപനങ്ങളിലും തെളിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയമനം. 2023 ആഗസ്റ്റ് വരെ 3 വർഷത്തെ സേവന കാലാവധി തച്ചങ്കരിയ്ക്ക് അവശേഷിക്കുന്നുണ്ട്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അടുത്ത വർഷം വിരമിക്കുന്ന മുറയ്ക്ക് തച്ചങ്കരി പൊലീസിൽ തിരിച്ചെത്തിയേക്കും.