ഞായറാഴ്ചകളിലെ ലോക്ക് ഡൗൺ ഒഴിവാക്കി
മലപ്പുറം: കൊവിഡ് പ്രതിരോധത്തിനായി ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ അല്ലാത്ത പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി ജില്ലാകളക്ടർ കെ.ഗോപാലകൃഷ്ണൻ ഉത്തരവിറക്കി. ജില്ലയിൽ ഞായറാഴ്ചകളിൽ നിലനിന്നിരുന്ന സമ്പൂർണ്ണ ലോക്ക് ഡൗൺ ഒഴിവാക്കി. രോഗവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തന സമയത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും ഒഴിവാക്കി. വ്യാപാര സ്ഥാപനങ്ങൾക്ക് കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാം. ജില്ലയിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, കൂൾബാറുകൾ, തട്ടുകടകൾ, ടീ ഷോപ്പുകൾ അടക്കമുളള ഭക്ഷണശാലകളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാം. പാർസൽ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന സമയ ക്രമീകരണവും ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് സെപ്തംബർ 20 വരെ വിവാഹ ചടങ്ങുകളിൽ പരമാവധി 50 ആളുകൾക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 ആളുകൾക്കും പങ്കെടുക്കാം. സെപ്തംബർ 21 മുതൽ വിവാഹ, മരണാനന്തര ചടങ്ങുകളിൽ പരമാവധി 100 പേർക്ക് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുക്കാം. സാമൂഹിക അകലം, സാനിറ്റൈസർ സൗകര്യം, തെർമൽ സ്കാനിംഗ് എന്നിവ ചടങ്ങുകളിൽ ഉറപ്പാക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിംഗ് സെന്ററുകൾ, സിനിമാ ഹാൾ, സ്വിമ്മിംഗ് പൂൾ, എന്റർടെയ്ൻമെന്റ് പാർക്ക് തുടങ്ങിയവയ്ക്ക് പ്രവർത്തനാനുമതി നൽകിയിട്ടില്ല. ഓപ്പൺ എയർ തിയേറ്ററുകൾക്ക് സെപ്തംബർ 21 മുതൽ പ്രവർത്തനാനുമതി ഉണ്ടായിരിക്കും. ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ തുടരും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി തടയൽ നിയമം, ദുരന്ത നിവാരണ നിയമം , ഐ.പി.സി സെക്ഷൻ 188 എന്നിവ പ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.