മഞ്ചേരി: അരീക്കോട് കുനിയിൽ കൊളക്കാടൻ ബഷീറിനെ വീട്ടിൽ കയറി വടിവാള് കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘാംഗം പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. കുന്ദമംഗലം തെലക്കാട്ട് നിബിൻ(30 ആണ് അറസ്റ്റിലായത്. ആഗസ്റ്റ് 4ന് പുലർച്ചെ 5 മണിയോടെയാണ് കൊലപാതകശ്രമം നടന്നത്. പ്രതികൾ വന്ന വാഹനവും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ക്വട്ടേഷൻ സംഘാംഗങ്ങൾക്ക് സഞ്ചരിക്കുന്നതിന് വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് നൽകുന്നതും കൃത്യം നടത്തികഴിഞ്ഞാൽ വാഹനങ്ങൾ ഒളിപ്പിക്കുന്നതും ഇയാളാണ്. കൂടാതെ ബാംഗ്ലൂർ കേന്ദ്രീകരിച്ച് ഫ്ളാറ്റുകൾ വാടകയ്ക്കെടുത്ത് പ്രതികൾക്ക് ഒളിവിൽ താമസിക്കാനുള്ള സൗകര്യങ്ങളും ഇയാൾ ചെയ്തു കൊടുത്തിരുന്നു. കൃത്യത്തിന് ശേഷം ഇവർ വന്ന വാഹനം അന്നുതന്നെ ഇയാൾ ബാംഗ്ലൂരിലേക്ക് കടത്തുകയും വ്യാജ നമ്പർ ഇട്ട് രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിക്കുകയുമായിരുന്നു. ഇയാളെ പിടികൂടി രഹസ്യ കേന്ദ്രത്തിൽ നിന്നും വാഹനം കണ്ടെടുത്തു. പ്രതിയെ ചോദ്യം ചെയ്തതിൽ കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരവധി കേസുകളിൽ പ്രതികളായ ക്വട്ടേഷൻ സംഘാംഗങ്ങളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്.പി ഹരിദാസൻ, ഇൻസ്പക്ടർമാരായ കെ.എം.ബിജു, എൻ.വി.ദാസൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവർക്ക് പുറമെ അരീക്കോട് സ്റ്റേഷനിലെ എസ്ഐമാരായ വിജയൻ, അമ്മദ്, എ.എസ്.ഐ കബീർ, സി.പി.ഒ സലീഷ്, അൻവർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.