തിരുവനന്തപുരം: കന്നഡ സിനിമാരംഗത്തെ പിടിച്ചുലച്ച ബംഗളുരുവിലെ ലഹരിമരുന്ന് മാഫിയയുടെ വേരുകൾ തേടി കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗവും എക്സൈസും അന്വേഷണം തുടങ്ങി.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത മുഖ്യപ്രതി എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന് സിനിമാരംഗത്ത് വിപുലമായ ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മാഫിയാ ബന്ധമുള്ളവർ ന്യൂജനറേഷൻ സിനിമകൾക്ക് പണം മുടക്കിയെന്ന വിവരമുണ്ട്. ലൊക്കേഷനുകളിലും ഡി.ജെ പാർട്ടികളിലും ലഹരിമരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ചാണ് എക്സൈസിന്റെ അന്വേഷണം.
അനൂപിന്റെ ഫോൺ വിളികൾ പരിശോധിച്ചപ്പോൾ മലയാളി സംവിധായകൻ ഖാലിദ് റഹ്മാനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ജൂൺ, ജൂലായ് മാസങ്ങളിൽ 22തവണയാണ് ഇരുവരും ഫോണിൽ ബന്ധപ്പെട്ടത്.
കൊച്ചിയിൽ ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിലും ലഹരിമരുന്ന് വ്യാപാരം നടക്കുന്നതായി വിവരമുണ്ട്. ബംഗളുരു വിമാനത്താവളത്തിൽ ജീവനക്കാരിയായിരുന്ന പാലക്കാട് സ്വദേശിയായ യുവതിയാണ് ഓൺലൈൻ ലഹരി വ്യാപാരത്തിന്റെ മുഖ്യകണ്ണിയെന്നാണ് സൂചന. അനൂപുമായി ഉറ്റബന്ധമുള്ള ഇവർക്ക് വിപുലമായ സിനിമാബന്ധങ്ങളുണ്ട്. അനൂപ് കൊച്ചിയിലേക്ക് മയക്കുമരുന്ന് സപ്ലൈ ചെയ്തിരുന്നോയെന്നാണ് എക്സൈസ് അന്വേഷിക്കുന്നത്.
അനൂപിനു പുറമെ തിരുവില്വാമല സ്വദേശി റിജീഷ് രവീന്ദ്രൻ, കണ്ണൂർ സ്വദേശി ജിംറീൻ അഷി എന്നിവർ കേരളത്തിൽ നടത്തിയ ലഹരിമരുന്ന് ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ കന്നഡ യുവനടി രാഗിണി ദ്വിവേദിയുമായി ലഹരിമരുന്ന് ഇടപാടുകൾ നടത്തിയിരുന്നവരിൽ ജിംറീനുണ്ടെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ ലഹരിപാർട്ടികൾക്കായി വൻതോതിൽ ലഹരിമരുന്നുകൾ ഈ സംഘം എത്തിച്ചെന്നാണ് വിവരം.
അന്താരാഷ്ട്ര കൊറിയർ വഴി വിദേശത്തു നിന്ന് വ്യാജവിലാസത്തിൽ ലഹരിമരുന്നുകൾ എത്തിച്ചതായി അറസ്റ്റിലായ മലയാളികൾ വിവരം നൽകിയിട്ടുണ്ട്. ഇതിനു പിന്നാലെ ബംഗളുരു വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ അമേരിക്കയിൽ നിന്ന് വ്യാജവിലാസത്തിലെത്തിച്ച പാഴ്സലിൽ 7.8ലക്ഷത്തിന്റെ ലഹരിമരുന്ന് പിടിച്ചു. കേരളത്തിലെ വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര കൊറിയറിന്റെ മറവിൽ ലഹരിമരുന്ന് എത്തിക്കുന്നതായി വിവരമുണ്ട്.