പൊൻകുന്നം: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ചേനപ്പാടി കരക്കാരുടെ പാളത്തൈര് സമർപ്പണം ഇന്ന് വൈകിട്ട് 5ന് നടക്കും. കൊവിഡ് നിയന്ത്രണങ്ങൾ മൂലം മുൻവർഷങ്ങളിലേതു പോലെ ഘോഷയാത്രയില്ല. ലളിതമായ ചടങ്ങുകളോടെ നടത്താനാണ് തീരുമാനം.
5 പാളപ്പാത്രങ്ങളിൽ തൈര് തയ്യാറാക്കി ക്ഷേത്രത്തിൽ സമർപ്പിക്കുന്നതാണ് ചടങ്ങ്. വാഴൂർ തീർത്ഥപാദാശ്രമത്തിൽ നിന്നുള്ള തൈരും ഇതോടൊപ്പം സമർപ്പിക്കും. മുൻവർഷങ്ങളിൽ ആശ്രമത്തിൽ നിന്നും ചേനപ്പാടിയിലെ ഭക്തരിൽ നിന്നുമാണ് 1500 ലിറ്റർ തൈര് സമാഹരിച്ചിരുന്നത്.
ആറന്മുളയിൽ ജന്മാഷ്ടമി വള്ളസദ്യക്ക് വിളമ്പുന്നതിനാണിത്. ഇത്തവണ സദ്യ ചടങ്ങുമാത്രമായി പരിമിതപ്പെടുത്തി.
ചേനപ്പാടി ഗ്രാമത്തിൽ ഒരു നൂറ്റാണ്ടുമുൻപ് ചെറിയമഠത്തിൽ കേളുച്ചാർ തുടങ്ങിവെച്ച ആചാരമാണ് പാരമ്പര്യ ചിട്ടവട്ടങ്ങളോടെ നടത്തുന്നത്. അക്കാലത്ത് കേളുച്ചാർക്കൊപ്പം കുളഞ്ഞിയിൽ പാച്ചുനായരും തൈര് സമർപ്പണത്തിന് മണിമലയാറ്റിലൂടെ വള്ളത്തിലാണ് പോയിരുന്നു. തിരുവല്ല പുളിക്കീഴിലെത്തി പമ്പയാറ്റിലൂടെയാണ് ആറന്മുള ക്ഷേത്രത്തിലെത്തുക. പാളപ്പാത്രങ്ങളിൽ തൈര് തയ്യാറാക്കിയിരുന്നതിനാലാണ് പാളത്തൈര് എന്നറിയപ്പെട്ടത്.
ഏറെക്കാലം നിലച്ചുപോയ ആചാരം ചേനപ്പാടി പാർത്ഥസാരഥി ഭക്തജനസമിതിയുടെ നേതൃത്വത്തിൽ പുനരാരംഭിക്കുകയായിരുന്നു. വാഴൂർ തീർത്ഥപാദാശ്രമ കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദരാണ് സമിതിയുടെ രക്ഷാധികാരി.