1975ന് ശേഷം അതിർത്തിയിൽ തോക്കെടുത്ത് ചൈന
പാംഗോങ്ങിൽ ഇന്ത്യൻ ഭടന്മാർക്ക് താക്കീതായി ആകാശത്തേക്ക് വെടി
മറുപടിയായി ഇന്ത്യൻ ഭടന്മാരും വെടിവച്ചു
ന്യൂഡൽഹി: സമാധാന ചർച്ചകൾക്കിടയിലും പ്രകോപനമുണ്ടാക്കുന്ന ചൈന, യഥാർത്ഥ നിയന്ത്രണ രേഖയിൽ നാൽപ്പത്തഞ്ച് വർഷമായി നിലനിന്ന വെടിനിറുത്തൽ ലംഘിച്ച് തിങ്കളാഴ്ച രാത്രി പാംഗോങ്ങിൽ ഇന്ത്യൻ സൈനികർക്ക് താക്കീതായി ആകാശത്തേക്ക് വെടിവച്ചതോടെ സംഘർഷം കൂടുതൽ രൂക്ഷമായി. മറുപടിയായി ആകാശത്തേക്ക് വെടിവച്ചെങ്കിലും ഇന്ത്യൻ സേന സംയമനം പാലിച്ചു.
കിഴക്കൻ ലഡാക്കിലെ ചുഷൂൽ മലനിരകളിലെ സൈനിക പോസ്റ്റുകൾ പിടിക്കാൻ തിങ്കളാഴ്ച നടത്തിയ ശ്രമവും ഇന്ത്യ പരാജയപ്പെടുത്തിയതിനെ തുടർന്നാണ് ചൈനീസ് സൈനികർ വെടിവച്ചത്. ആഗസ്റ്റ് 29, 30 തീയതികളിൽ ചൈനയുടെ സമാന നീക്കവും ഇന്ത്യ വിഫലമാക്കിയിരുന്നു. ആ സംഘർഷം പരിഹരിക്കാൻ കമാൻഡർമാരുടെ ചർച്ച നടക്കുമ്പോഴാണ് ചൈന തോക്കെടുത്തത്.
ഇന്ത്യ പ്രദേശത്ത് ഏഴായിരം സൈനികരെ കൂടി വിന്യസിച്ചു. ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ മൂന്ന് ദിവസം മുമ്പ് റഷ്യയിൽ നടത്തിയ സമാധാന ചർച്ചയ്ക്ക് ഒരു വിലയും കൽപ്പിക്കാതെയാണ് ചൈന വെടിവച്ചത്. ഇന്ന് റഷ്യയിൽ ഇരു വിദേശകാര്യ മന്ത്രിമാരും ചർച്ച നടത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
പ്രകോപനം ഇങ്ങനെ
തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ ഗുരുംഗ്-രാസാംഗലാ മലനിരകൾക്കിടയിൽ പട്രോളിംഗ് നടത്തിയ 50ഒാളം ചൈനീസ് സൈനികർ നിയന്ത്രണ രേഖ ലംഘിച്ച് മുഖ്പാരിയിലെ ഇന്ത്യൻ സൈനിക പോസ്റ്റിന് അടുത്തേക്ക് കുതിച്ചു. ഇന്ത്യൻ സൈനികർ അവരെ തിരിച്ചോടിച്ചു. തുടർന്ന് ചൈനീസ് വെടിവയ്പ്.
വെടിവച്ചത് ഇന്ത്യയെന്ന് ചൈന
ഇന്ത്യൻ സേന തങ്ങളുടെ പട്രോളിംഗ് സംഘത്തിന് നേരെ വെടിവച്ചു. വെടിവച്ച സൈനികരെ ശിക്ഷിക്കണം. ഇന്ത്യ ധാരണകൾ ലംഘിച്ചു. സൈനികരെ പിൻവലിക്കണം.
-ചൈനീസ് വക്താവിന്റെ തിങ്കളാഴ്ച
അർദ്ധരാത്രിയിലെ പ്രസ്താവന
ചൈനയുടെ പ്രകോപനമെന്ന് ഇന്ത്യ
യഥാർത്ഥ നിയന്ത്രണരേഖ ലംഘിച്ചിട്ടില്ല. ചൈനയുടെ പ്രസ്താവന അന്താരാഷ്ട്ര ശ്രദ്ധ തിരിക്കാൻ. ഇന്ത്യൻ പോസ്റ്റിലേക്ക് കടന്നുകയറാനുള്ള ചൈനയുടെ ശ്രമം പരാജയപ്പെടുത്തി. ചൈനീസ് സൈനികർ വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സമാധാന ചർച്ചകൾക്കിടയിലും ചൈന കരാറുകൾ ലംഘിച്ച് സമാധാനം തകർക്കുന്നു. രാജ്യത്തിന്റെ ഐക്യവും പരമാധികാരവും സംരക്ഷിക്കും.
- ഇന്ത്യൻ സേന ഇന്നലെ
രാവിലെ ഇറക്കിയ പ്രസ്താവന
1975ന് ശേഷം ആദ്യത്തെ വെടിയൊച്ച
1975ന് ശേഷം ആദ്യമായാണ് എൽ.എ.സിയിൽ വെടിയൊച്ച മുഴങ്ങുന്നത്. എ.എ.സിയിൽ തോക്കും വെടിക്കോപ്പുകളും ഉപയോഗിക്കരുതെന്നാണ് ധാരണ. അന്നും ചൈനയാണ് വെടിവച്ചത്. അരുണാചൽ പ്രദേശിലെ തുലുങ് ലായിൽ അസാം റൈഫിൾസിലെ നാല് ഭടന്മാരെ അവർ വെടിവച്ചു കൊല്ലുകയായിരുന്നു.
കഴിഞ്ഞ ജൂൺ 15ന് ഗാൽവനിൽ 20 ഇന്ത്യൻ സൈനികരും നിരവധി ചൈനീസ് സൈനികരും കൊല്ലപ്പെട്ട ഏറ്റുമുട്ടലിൽ ഇരുപക്ഷവും തോക്ക് ഉപയോഗിച്ചിരുന്നില്ല.