ആറന്മുള : അഷ്ടമിരോഹിണി വള്ളസദ്യ ആഘോഷങ്ങളില്ലാതെ ആചാരപരമായ ചടങ്ങുകൾമാത്രമായി ഇന്ന് ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നടക്കും. ദേവസ്വം ബോർഡ് അനുമതി നൽകാത്തതിനാൽ തിരുമുറ്റത്തോ ഊട്ടുപുരയിലോ സമൂഹവള്ളസദ്യ ഉണ്ടാകില്ല
. 32 പേർക്ക് മാത്രമാണ് വള്ളസദ്യയിൽ പങ്കെടുക്കുന്നതിന് അനുമതിയുള്ളത്. പള്ളിയോട സേവാസംഘത്തിന്റെ പാഞ്ചജന്യം ഹാളിലാണ് വള്ളസദ്യ നടക്കുന്നത്. സാമൂഹിക അകലം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ വകുപ്പും പൊലീസും സ്ഥലത്തുണ്ടാകും.
ചേനപ്പാടിയിൽ നിന്ന് ഭഗവാനുള്ള സമർപ്പണമായി ആയിരം ലീറ്റർ തൈരാണ് മുൻവർഷങ്ങളിൽ സമർപ്പിച്ചിരുന്നത്. ഇത്തവണ പ്രതീകാത്മകമായി ഇന്നലെ വൈകിട്ട് തൈര് സമർപ്പണം നടത്തി ചേനപ്പാടിയിൽ നിന്നുള്ള ഭക്തർ മടങ്ങി. ചടങ്ങിൽ മറ്റാർക്കും പ്രവേശനം ഇല്ലായിരുന്നു. ചേനപ്പാടിയിൽ നിന്നുള്ള ഭക്ത സംഘത്തിന് രാജപ്പൻനായർ കോയിക്കൽ, മുരളി ചെറിയമഠത്തിൽ, വിജയൻനായർ, സോമൻകാരപ്ളാക്കൽ, രാധാകൃഷ്ണൻ, ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പള്ളിയോട സേവാസംഘം ഭാരവാഹികളായ ബി കൃഷ്ണകുമാർ കൃഷ്ണവേണി, പി ആർ രാധാകൃഷ്ണൻ, സഞ്ജീവ് കുമാർ, സുരേഷ് ജി വെൺപാല, ദേവസ്വം അസി കമ്മിഷണർ എസ് അജിത് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി ബി ഹരിദാസ് , വിജയൻ നടമംഗലത്ത് എന്നിവരുടെ നേതൃത്വത്തിൽ ചേനപ്പാടി സംഘത്തെ സ്വീകരിച്ചു.
ഇന്ന്11.30 ന് ഉച്ചപൂജയോട് അനുബന്ധിച്ച് ഗജമണ്ഡപത്തിൽ സമൂഹവള്ളസദ്യയുടെ സമർപ്പണ ചടങ്ങ് നടക്കും. തുടർന്ന് സമൂഹ വള്ളസദ്യയും. വിഭവങ്ങളേറെ ഉണ്ടാകില്ല.
സദ്യ തയ്യാറാക്കുന്ന പാചകക്കാർക്കും വിളമ്പുന്നവർക്കും കൊവിഡ് സ്രവ പരിശോധന നടത്തി. ഫലം നെഗറ്റീവാണ്. 2018 ലും 2019 ലും അഷ്ടമിരോഹിണി വള്ളസദ്യ ഒരുക്കിയ വിജയൻ നടമംഗലത്താണ് ഇത്തവണയും വള്ളസദ്യ തയ്യാറാക്കുന്നത്.