കൊച്ചി: ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ നടത്തിപ്പിൽ അസംതൃപ്തരായ ക്രൈസ്തവ സംഘടനകൾ സംയുക്ത പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. വിവേചനവും നീതിനിഷേധവും നിലനിൽക്കുകയാണെന്നാണ് പരാതി. ലെയ്റ്റി കൗൺസിലിന്റെ മുഖപത്രമായ ലെയ്റ്റി വോയ്സ് സെപ്തംബർ ലക്കത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ.
ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന ഫണ്ട് മുസ്ളീം വിഭാഗം കൈയടക്കുന്നെന്നാണ് ആക്ഷേപം. നടത്തിപ്പ് സമിതികളിൽ നിന്നുപോലും ക്രൈസ്തവരെ പുറന്തള്ളി.
ആകെ ഫണ്ടിന്റെ 80 ശതമാനം മുസ്ലീങ്ങൾക്കെന്നതാണ് നിലവിലെ രീതി. സച്ചാർ കമ്മിറ്റി പോലെ ഇന്ത്യയിലെ ക്രൈസ്തവരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് സമിതിയെ നിയോഗിക്കണമെന്ന ആവശ്യവും കേന്ദ്രം പരിഗണിച്ചിട്ടില്ലെന്നും ലെയ്റ്റി വോയിസ് പറയുന്നു.
വിവേചനങ്ങൾക്കെതിരെ വിവിധ ക്രൈസ്തവസഭ വിഭാഗങ്ങൾ ഭാരത കത്തോലിക്ക മെത്രാൻ സമിതി ലെയ്റ്റി കൗൺസിലിന്റെ നേതൃത്വത്തിൽ 26 ന് ദേശീയ സമ്മേളനം ചേരും. ഇതിന് മുന്നോടിയായി രാജ്യത്തുടനീളം ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കും.
22, 23 തീയതികളിൽ രാജ്യത്തെ എല്ലാ ജില്ലകളിൽ നിന്നും പ്രധാനമന്ത്രിക്ക് കത്തയ്ക്കും. ക്രൈസ്തവ സഭകളിലും സ്ഥാപനങ്ങളിലും തീവ്രപ്രസ്ഥാനങ്ങൾ നുഴഞ്ഞുകയറി അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും സഭാശുശ്രൂഷകളിലും സേവനമേഖലകളിലും നിരന്തരം വെല്ലുവിളി ഉയർത്തുന്നതും സംഘടിതമായി നേരിടുന്നതിനുള്ള പരിപാടികളും സമ്മേളനത്തിൽ തയ്യാറാക്കുമെന്ന് ലെയ്റ്റി കൗൺസിൽ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യൻ വ്യക്തമാക്കി.