കാഞ്ഞങ്ങാട്: പുഴുങ്ങിയ കിഴങ്ങും ചായയും ഒരു കാലത്ത് കാസർകോട്ടെ ദരിദ്ര്യ കുടുംബങ്ങളുടെ പ്രിയഭക്ഷണമായിരുന്നു. എളുപ്പത്തിലുള്ള കൃഷിരീതിയും വിലക്കുറവും സമൃദ്ധിമായ വിളവുമെല്ലാം മധുരക്കിഴങ്ങ് എന്ന കിഴങ്ങിലേക്ക് ഈ നാടിനെ നയിക്കുകയായിരുന്നു. മലയോരമേഖലയിൽ നിന്ന് കപ്പ ഇടനാടൻ കൃഷിയിടങ്ങളിലും സ്ഥാനം പിടിച്ചതോടെ മധുരക്കിഴങ്ങ് കൃഷി ചുരുങ്ങിത്തുടങ്ങി. എന്നാൽ ഇക്കുറി സുഭിക്ഷകേരളം പദ്ധതി വഴി നല്ല പ്രോത്സാഹനം ലഭിച്ചതോടെ കാഞ്ഞങ്ങാട്ടുകാരുടെ പ്രിയപ്പെട്ട ചായപ്പലഹാരം തിരിച്ചുവരവിന്റെ പാതയിലാണ്.
പഴയകാലത്ത് വൈകുന്നേരങ്ങളിൽ ദരിദ്രനും സമ്പന്നനും ചായയോടൊപ്പം ഒന്നുപോലെ ആസ്വദിച്ച് കഴിച്ചിരുന്നത് പുഴുങ്ങിയ മധുരക്കിഴങ്ങായിരുന്നു.
നീർ വാർച്ചയുള്ള മണ്ണിൽ വളരുന്ന ഇനമായതോടെ കാഞ്ഞങ്ങാടിന്റെ ഉൾഗ്രാമങ്ങളായ പുല്ലൂർ, പെരിയ, പള്ളിക്കര, അജാനൂർ, മടിക്കൈ മധുരക്കിഴങ്ങ് സമ്പന്നമായി.കിഴങ്ങിൻ ചാലുകളിൽ കാളകളെ കൊണ്ട് ഉഴുതു മറിച്ച് വിളവെടുക്കുന്ന പതിവുണ്ടായിരുന്നു. വിളവെടുത്ത കിഴങ്ങുകൾ മരപലകയിൽ തീർത്ത ത്രാസ്സിൽ തൂക്കി , 'തുലാം,' കണക്കിന് അവിടെ വച്ചു തന്നെ ആവശ്യക്കാർക്ക് വില്കും.വിളവെടുപ്പിന് ശേഷം മണ്ണിൽ ഒഴിഞ്ഞു പോയ കിഴങ്ങുകളിൽ മണ്ണിലെ ഈർപ്പം കൊണ്ട് മുള വരുമ്പോൾ മാന്തിയെടുക്കാൻ പോകുന്ന കുട്ടികളും ഒരു കാലത്തെ കാഴ്ചയായിരുന്നു.മധ്യ തിരുവിതാംകൂറിൽ നിന്നും കാസർകോടിന്റെ മലയോരത്തേക്ക് കുടിയേറിയവർ കപ്പ കൃഷി വ്യാപിപ്പിച്ചതോടെയാണ് കിഴങ്ങിന്റെ പ്രഭാവം മങ്ങിയത്. മധുരക്കിഴങ്ങിന്റെ വിലകുറവും കൂടിയ കൂലിച്ചെലവും പ്രതിസന്ധിയായി. ബേക്കറി പലഹാരങ്ങളുടെ കടന്നുകയറ്റം കിഴങ്ങ് കഴിക്കുന്നതിനെ അഭിമാനക്കുറവായി കാണാനും പഠിപ്പിച്ചു.ചിങ്ങൻ പുഴു എന്ന് ഗ്രാമ്യഭാഷയിൽ വിളിക്കുന്ന ചെല്ലി വർഗ്ഗത്തിൽ പെട്ട കീടമാണ് മധുരക്കിഴങ്ങിന്റെ പ്രധാന ശത്രു.
പഴമയെ തിരിച്ചു പിടിക്കാൻ ഇടപെടൽ
മധുരകിഴങ്ങിന് പണ്ടുണ്ടായിരുന്ന പ്രതാപം തിരിച്ചു പിടിക്കാൻ സുഭിക്ഷ കേരളം പദ്ധതിയിൽ ശ്രമം നടത്തുകയാണ്. കാഞ്ഞങ്ങാട് ബ്ലോക്കിലെ പള്ളിക്കര കൃഷി ഭവന്റെ സഹായത്തോടെ 22 ഹെക്ടർ തരിശു ഭൂമിയിൽ കിഴങ്ങു വർഗ്ഗ വിളകൾ കൃഷി ചെയ്യുന്നുണ്ട്. ഭൂരിപക്ഷവും മധുരകിഴങ്ങാണ്. മാർക്കറ്റിൽ കിലോയ്ക്ക് 30 രൂപ വിലയും ചിപ്സ് ഉണ്ടാക്കിയാൽ 200 ഗ്രാം പാക്കറ്റിനു 60 രൂപ വില കിട്ടുമെന്നതും കർഷകർക്ക് പ്രതീക്ഷ നൽകുന്നു.ജില്ലയിലെ മറ്റ് ഗ്രാമപ്രദേശങ്ങളിലും കിഴങ്ങുകൃഷി വീണ്ടും വ്യാപിച്ചുതുടങ്ങിയിട്ടുണ്ട്.