ന്യൂഡൽഹി: റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായതിന് പിന്നാലെ ആശംസകളുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനന്റ് കേണലുമായ എം.എസ് ധോണി. ഇന്നലെ അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ അംബാലയിലെ വ്യോമസേനാ താവളത്തിലെ 'ഗോൾഡൻ ആരോസ് 17-ാം സ്ക്വാഡ്രന്റെ ഭാഗമായതിന് പിന്നാലെയാണ് ധോണി തന്റെ ഔദ്യോഗിക ട്വിറ്രർ അക്കൗണ്ടിലൂടെ ആശംസ അറിയിച്ചത്.
ലോകത്തിലെ ഏറ്റവും മികച്ച 4.5 ജനറേഷൻ യുദ്ധവിമാനങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ച ഫൈറ്റർ പൈലറ്റുകളെ ലഭിച്ചിരിക്കുന്നു, നമ്മുടെ പൈലറ്റുമാരുടെ കൈയിലെത്തുകയും എയർഫോഴ്സിലെ മറ്റ് വിമാനങ്ങൾക്കൊപ്പം ചേരുകയും ചെയ്യുന്നത് റഫാലിന്റെ മാരകശക്തി വർദ്ധിപ്പിക്കും - എന്നായിരുന്നു ധോണിയുടെ ട്വീറ്റ്.
മറ്റൊരു ട്വീറ്റിൽ ഗ്ലോറിയസ് 17 സ്ക്വാഡ്രണിന് (ഗോൾഡൻ ആരോസ്) ആശംസകൾ നേർന്ന ധോണി മിറാഷ് 2000ന്റെ സർവീസ് റെക്കാഡ് റഫാൽ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അതേസമയം സുഖോയ് 30 എം.കെ.ഐ ആണ് തന്റെ പ്രിയപ്പെട്ട യുദ്ധവിമാനമെന്നും വ്യക്തമാക്കി. 59,000 കോടി രൂപ ചെലവിട്ട് 36 റഫാൽ വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ ഫ്രാൻസുമായി കരാറൊപ്പിട്ടുള്ളത്.