കോട്ടയം: ജയിലിൽ നിന്നിറങ്ങി അഞ്ചാം ദിവസം ജില്ലാ ജനറൽ ആശുപത്രിയിലെത്തി ജീവനക്കാർക്കുനേരെ വധ ഭീഷണി മുഴക്കിയ സംഭവത്തിൽ വിനീത് സഞ്ജയന്റെ ക്രിമിനൽ സംഘത്തിലെ രണ്ടു പേർ പിടിയിൽ. വടവാതൂർ ശാന്തിഗ്രാം കോളനിയിൽ പുത്തൻപറമ്പിൽ വീട്ടിൽ റഹിലാലിനെയും (27) പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്.
യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ വിനീത് സഞ്ജയനൊപ്പം അറസ്റ്റിലായ റഹിലാൽ അഞ്ചു ദിവസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. കോട്ടയം ജില്ലാ ജയിലിൽ നിന്നും വിനീതും റഹിലാലും പുറത്തിറങ്ങിയത് ഇയാളുടെ സംഘത്തിൽപ്പെട്ടവർ ഫേസ്ബുക്ക് ലൈവിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇതേ സംഘത്തിലെ രണ്ടു പേർ ജനറൽ ആശുപത്രിയിൽ കൊലവിളി നടത്തിയത്.
പ്രിൻസിപ്പൽ എസ്.ഐ ടി.ശ്രീജിത്ത്, ജൂനിയർ എസ്.ഐമാരായ സുമേഷ് ടി, അഖിൽ ദേവ്, ഗ്രേഡ് എസ്.ഐമാരായ കുര്യൻ മാത്യു, കെ.പി മാത്യു, എ.എസ്.ഐ പി.എൻ മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ നവീൻ സി.കെ, സജീവ് ടി.ജെ , സിവിൽ പൊലീസ് ഓഫീസർ ബൈജു കെ.ആർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
മുൻപും പ്രതികൾ രാത്രിയിൽ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തി പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. നിരവധി മോഷണക്കേസുകളിലും ഗുണ്ടാ ആക്രമണക്കേസുകളിലും പ്രതിയാണ് റഹിലാൽ.