ചെന്നൈ: നികുതി വെട്ടിപ്പ് കേസിൽ സംഗീതസംവിധായകൻ എ.ആർ. റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്.
നികുതി ഒഴിവാക്കുന്നതിനായി റഹ്മാൻ തന്റെ ചാരിറ്റബിൾ ട്രസ്റ്റായ എ.ആർ. റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 3.47 കോടി രൂപ വകമാറ്റിയെന്ന് കാട്ടി ആദായ നികുതി വകുപ്പ് നൽകിയ കേസിലാണ് നോട്ടീസ് അയച്ചത്.
2011-12 സാമ്പത്തിക വർഷത്തിൽ യു.കെ ആസ്ഥാനമായുള്ള ലിബ്ര മൊബൈൽസ് ടെലികോം കമ്പനിക്കായി എക്സ്ക്ലൂസീവ് റിംഗ്ടോണുകൾ കമ്പോസ് ചെയ്ത വകയിൽ റഹ്മാന് 3.47 കോടി രൂപ വരുമാനം ലഭിച്ചു. മൂന്ന് വർഷത്തേക്കായിരുന്നു കരാർ. തന്റെ ജീവകാരുണ്യ സംഘടനയിലേക്ക് നേരിട്ട് പണമടയ്ക്കാനാണ് റഹ്മാൻ കമ്പനിയോട് ആവശ്യപ്പെട്ടത്.
2015 ലാണ് ഇതു സംബന്ധിച്ച കേസ് റിപ്പോർട്ട് ചെയ്യുന്നത്. റഹ്മാന്റെ അക്കൗണ്ടിൽ നേരിട്ട് പണമെത്തിയാൽ നികുതി അടയ്ക്കേണ്ടിവരും. ഇതൊഴിവാക്കാനായാണ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് പണമെത്തിച്ചതെന്നും ഇത് നിയമലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി.
ഇതേ ഹർജി ആദായനികുതി ട്രൈബ്യൂണൽ തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പ്രതിഫലമായി ലഭിക്കുന്ന തുക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ വാങ്ങാൻ കഴിയില്ലെന്നും നികുതി അടച്ച ശേഷം ബാക്കി തുക ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റുകയാണ് വേണ്ടതെന്നുമാണ് ആദായനികുതി വകുപ്പിന്റെ വാദം.