കണ്ണൂർ: പഴയകാല മലയാള സിനിമകളിലെ പ്രമുഖ നടൻ സുനിൽ (കെ.സി.കെ. ജബ്ബാർ, 74) നിര്യാതനായി. കടുത്ത പ്രമേഹ രോഗത്തെ തുടർന്ന് ഇന്നലെ രാവിലെ എട്ടരയോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കണ്ണൂർ ചിറക്കൽ കെ.സി.കെ.ഹൗസിൽ മലഞ്ചരക്ക് വ്യാപാരിയായിരുന്ന കെ.എസ് മൊയ്തുവിന്റെയും മറിയുമ്മയുടെയും ഏക മകനാണ്. കണ്ണൂർ താണയിലെ വാടക വീട്ടിലായിരുന്നു താമസം. ഭാര്യ: പരേതയായ സഫിയ. മകൻ: ജംഷീർ (അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ, ദുബായ്).
1970ൽ പാറപ്പുറത്തിന്റെ ചന്ത എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമായ "അക്കരപ്പച്ച" എന്ന സിനിമയിലൂടെ സത്യനോടൊപ്പം നായകവേഷം കൈകാര്യം ചെയ്തായിരുന്നു സിനിമയിലെ തുടക്കം. ഇതിൽ അഭിനയിക്കുമ്പോൾ സത്യനാണ് സുനിൽ എന്നു പേരിട്ടത്. ജയഭാരതിയായിരുന്നു നായിക.
ഐ.വി. ശശിയുടെ അയൽക്കാരി, എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത അശോകവനം, വിളക്കും വെളിച്ചവും, കമലഹാസനും ശ്രീദേവിക്കൊപ്പം ആനന്ദം പരമാനന്ദം, പി. ഭാസ്ക്കരൻ മാസ്റ്ററുടെ ജഗദ് ഗുരു ആദിശങ്കരൻ എന്നിവയടക്കം അമ്പതോളം ചിത്രങ്ങളിൽ നായകനായും ഉപനായകനായും അഭിനയിച്ചു. മമ്മുട്ടി, സുകുമാരൻ, സെറിനാ വഹാബ് തുടങ്ങിയവരഭിനയിച്ച ശരവർഷം, ഉരുക്കുമുഷ്ടികൾ, കുളപ്പടവുകൾ, അനന്തം അജ്ഞാതം അവർണനീയം തുടങ്ങി നിരവധി സിനിമകൾക്ക് കഥയും തിരക്കഥയും സംഭാഷണവും രചിച്ചു. നിരവധി പുരസ്കാരങ്ങളും ലഭിച്ചു. 2018ൽ ഗുരുവായൂരിൽ ഗോകുലം ഗോപാലൻ പുരസ്കാരം നൽകി ആദരിച്ചിരുന്നു.