കൊച്ചി: ഐ.പി.എൽ ഒത്തുകളി ആരോപണത്തെ തുടർന്ന് ശ്രീശാന്തിന് ബി.സി.സി.ഐ ഏർപ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ദിവസം അവസാനിച്ചു. ബി.സി.സി.ഐ ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നിയമ പോരാട്ടങ്ങളിലൂടെ 7 വർഷത്തേക്ക് വെട്ടിക്കുറച്ചിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.
സംസ്ഥാന ക്രിക്കറ്റിൽ സജീവമാവുകയും ഇത്തവണത്തെ രഞ്ജി ട്രോഫിയിൽ കേരളത്തിനായി കളിക്കുകയുമാണ് ശ്രീശാന്തിന്റെ പ്രഥമ ലക്ഷ്യം. കേരളത്തിന്റെ പുതിയ പരിശീലനും മുൻ ഇന്ത്യൻ താരവുമായ ടിനു യോഹന്നാൻ ശ്രീശാന്തിന്റെ മടങ്ങിവരവിനെ സ്വാഗതം ചെയ്തിരുന്നു. 2007ലെ പ്രഥമ ട്വന്റി-20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു 37 കാരനായ ശ്രീ.
വിലക്ക് മാറിയതിന്റെ സന്തോഷമുണ്ടെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ കളിക്കളങ്ങൾ സജീവമാകാത്തതിന്റെ നിരാശയിലാണ് താരം. കൊച്ചിയിലൊരു പ്രാദേശിക ടൂർണമെന്റ് സംഘടിപ്പിക്കാൻ ശ്രീശാന്തിന് ആലോചനയുണ്ടായിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.