കോഴിക്കോട്: കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഹോം ഐസൊലേഷൻ സംവിധാനം ഏർപ്പെടുത്തും. വീട്ടിൽ തന്നെ കഴിഞ്ഞുള്ള ചികിത്സയ്ക്ക് നടപടി കൈക്കൊണ്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു പറഞ്ഞു. ജില്ലയിലെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിന് തദ്ദേശ സ്ഥാപന പ്രതിനിധികളുമായി ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണത്തിനു ശേഷം ജില്ലയിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനയാണുണ്ടായത്. ദിനംപ്രതി രോഗികൾ കൂടുകയാണ്. രോഗവ്യാപനം ചെറുക്കാൻ കർശന പ്രതിരോധ നടപടികൾ തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ വ്യക്തികളും സ്ഥാപനങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ആളുകൾ രോഗ പകർച്ചയ്ക്ക് ഇടയാക്കുംവിധം ഒത്തുകൂടുന്നത് തടയണം.
കച്ചവട സ്ഥാപനങ്ങൾ സന്ദർശക രജിസ്ട്രേഷനു വേണ്ടി കൊവിഡ് ജാഗ്രത ക്യു ആർ കോഡ് പ്രദർശിപ്പിച്ചേ പറ്റൂ. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും കളക്ടർ പറഞ്ഞു.
ജില്ലയിൽ കൊവിഡ് ചികിത്സാസൗകര്യങ്ങൾ പൂർണസജ്ജമാണ്. മലബാർ മെഡിക്കൽ കോളേജ്, കെ എം സി ടി എന്നിവിടങ്ങളിൽ കൂടി കോവിഡ് ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആർ.ആർ.ടികൾ വഴി ജാഗ്രത പോർട്ടലിലൂടെ ആളുകൾക്ക് ഹോം ഐസൊലേഷൻ നിർദ്ദേശിക്കാം. ആളുകളുടെ താത്പര്യം പരിഗണിച്ച് മാത്രമേ ഹോം ഐസൊലേഷൻ നൽകൂ. വീടുകളിലെ സൗകര്യങ്ങൾ വാർഡ് ആർ ആർ ടി കൾ, ജനപ്രതിനിധി, മെഡിക്കൽ ഓഫീസർ എന്നിവർ ഉറപ്പുവരുത്തണം. 50 വയസിന് മുകളിലുള്ളവർക്കും മറ്റു രോഗങ്ങളുള്ളവർക്കും ഹോം ഐസൊലേഷൻ അനുവദിക്കില്ല. ഇവരെ നിർബന്ധമായും എഫ് എൽ ടി സികളിലേക്കോ കൊവിഡ് ആശുപത്രിയിലേക്കോ മാറ്റണം. രോഗലക്ഷണങ്ങളുള്ളവർക്കും ഹോം ഐസൊലേഷൻ നൽകില്ല..
ഹോം ഐസൊലേഷൻ ഏർപ്പെടുത്തുമ്പോൾ ആ വീട്ടിൽ കഴിയുന്ന മറ്റംഗങ്ങളുടെ സൗകര്യം കൂടി പരിഗണിക്കണം. രോഗിയും രോഗമില്ലാത്തവരും തമ്മിൽ സമ്പർക്കം പാടില്ല. കൂടുതൽ ശ്രദ്ധ നൽകേണ്ട ആളുകൾ, വയോജനങ്ങൾ, കുഞ്ഞുങ്ങൾ, മറ്റു രോഗങ്ങളുള്ളവർ എന്നിവരെ ഇവിടെ നിന്നും മാറ്റി താമസിപ്പിക്കണം. 40 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള ആളുകളാണ് ഹോം ഐസൊലേഷനിൽ കഴിയുന്നതെങ്കിൽ നിർബന്ധമായും പൾസ് ഓക്സിമീറ്റർ സൗകര്യം ഉണ്ടാകണമെന്നും കളക്ടർ നിർദേശിച്ചു. കുടുംബാഗങ്ങൾക്കും ടെസ്റ്റ് നടത്തണം.
രോഗ ലക്ഷണങ്ങളുള്ളവർക്ക് സ്വയം റിപ്പോർട്ട് ചെയ്യാം. കൊവിഡ് 19 ജാഗ്രത പോർട്ടൽ വഴി സ്വയം രജിസ്ട്രേഷൻ നടത്തി പാസ്സ്വേർഡ് സജ്ജമാക്കി ലോഗിൻ ചെയ്ത് ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യാം. ഓൺലൈൻ ക്വാറന്റിൻ റിലീസ് സർട്ടിഫിക്കറ്റ്, ഓൺലൈൻ പ്രിസ്ക്രിപ്ഷൻ, റഫറൽ സേവനങ്ങൾ മുതലായവ ഇതുവഴി ലഭിക്കും. കൊവിഡ് പോസിറ്റീവ് ആയി ഹോം ഐസൊലേഷനിൽ കഴിയുന്നവർക്കും രോഗലക്ഷണങ്ങൾ ഇതിലൂടെ റിപ്പോർട്ട് ചെയ്യാം.
ജില്ലയിൽ ദിവസേന അയ്യായിരത്തിനു മുകളിൽ കോവിഡ് പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നടത്തുന്ന ജില്ലയാണ് കോഴിക്കോട്.