തൃശൂർ: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ബോണസിന്റെ കാര്യത്തിൽ ഇന്ന് തീരുമാനം. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്ക് കഴിഞ്ഞ വർഷത്തെ ബോണസ് തുക തന്നെ ഇക്കുറിയും നൽകണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആശുപത്രി അധികൃതരും സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഓൺലൈനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ ആശുപത്രിയുടെയും സ്ഥിതി ജില്ലാ ലേബർ ഓഫീസർ വിലയിരുത്തി ആശുപത്രി അധികൃതരുമായി ചർച്ച നടത്തി എത്ര തുക എത്ര ഘട്ടങ്ങളിലായി നൽകാമെന്ന തീരുമാനം ഇന്ന് രണ്ടു മണിക്ക് നടക്കുന്ന യോഗത്തിൽ അറിയിക്കണം. സ്ഥാപനങ്ങൾ തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് അടച്ചിട്ടില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. കളക്ടർ എസ്. ഷാനവാസ് അദ്ധ്യക്ഷനായി.