വെള്ളറട: മലയോരമേഖലയിലെ പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ പനച്ചമൂട് ചന്തയാണ് അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക് മാർക്കറ്റായി ഉയർത്തുന്നത്. ജില്ലയിലെ തന്നെ പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രങ്ങളിൽ ഒന്നാണ് പനച്ചമൂട് ചന്ത. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇവിടെ കന്യാകുമാരി ജില്ലയിൽ നിന്നുള്ള കർഷകരും അമ്പൂരി, വെള്ളറട, ഒറ്റശേഖരമംഗലം, ആര്യങ്കോട്, കുന്നത്തുകാൽ എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരുടെയും നാണ്യവിളകൾ വിറ്റഴിക്കാൻ ഈ മാർക്കറ്റിനെയാണ് ആശ്രയിക്കുന്നത്. സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ ഇടപെടലിൽ 20 കേടി രൂപ ചെലവഴിച്ച് മാർക്കറ്റ് നവീകരിക്കുന്നതിനുള്ള മാസ്റ്റർ പ്ളാൻ സർക്കാരിന് നൽകി കഴിഞ്ഞു. ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് സർക്കാർ അഞ്ചുകോടി രൂപ അനുവദിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായി. കിഫ്ബിയുടെ ധനസഹായത്തോടുകൂടിയാണ് പദ്ധതി നടത്തുന്നത്.
പ്രതീക്ഷിക്കുന്ന നിർമ്മാണ ചെലവ് - 20 കോടി
ആദ്യഘട്ടം - 5 കോടി സർക്കാർ അനുവദിച്ചു
മാസ്റ്റർ പ്ലാൻ സർക്കാരിന് നൽകി
നിർമ്മാണ ചുമതല - തീരദേശ വികസന കോർപ്പറേഷന്
വിദേശരാജ്യങ്ങളിലെ മാർക്കറ്റുകൾക്ക് സമാനമായ രീതിയിലായിരിക്കും നവീകരണം.
സൗകര്യങ്ങൾ
ഒരേക്കറോളം വരുന്ന ചന്തയിൽ ആദ്യ ഘട്ടത്തിൽ എസ്കലേറ്റർ സംവിധാനമുള്ള രണ്ടുനില കെട്ടിടം നിർമ്മിക്കും. മുകളിലത്തെ നിലയിൽ മത്സ്യം മാംസം, പച്ചക്കറി. മറ്റ് ഉത്പന്നങ്ങളുടെ വിപണനം എന്നിവയ്ക്കായി വെവ്വേറെ യൂണിറ്റുകൾ ക്രമീകരിക്കും. ഇവ കേടുകൂടാതെ സൂക്ഷിക്കാൻ ശീതീകരണ സംവിധാനവും സ്ഥാപിക്കും.
സമ്പൂർണ ശുചിത്വ പരിപാലനത്തിനായി മാലിന്യ സംസ്കാരണ യൂണിറ്റ്
മലിന ജലം ഒഴുകിപോകാനുള്ള ആധുനിക രീതിയിലുള്ള സംവിധാനം
സോളാർ പാനലുകൾ സ്ഥാപിക്കും
താഴത്തെ നിലയിൽ വാഹന പാർക്കിംഗ്
ലഘു ഭക്ഷണ ശാലകൾ ആരംഭിക്കും