കാസർകോട്: നല്ലകാലത്ത് ഗൾഫിലും നാട്ടിലും ഹീറോ ആയി വിലസിയ പടന്നക്കാട് തീർത്ഥങ്കരയിലെ കെ. സുകുമാരന് ഇപ്പോൾ പറയാനുള്ളത് കണ്ണീർ കഥകൾ.
ഭാര്യയും രണ്ടു മക്കളും ഉണ്ടായിട്ടും ഏഴ് മാസമായി ഒറ്റയ്ക്ക് ഒരു വീട്ടിനുള്ളിൽ ആരോരും തിരിഞ്ഞുനോക്കാനില്ലാതെ കഴിഞ്ഞുകൂടുകയാണ്. കഞ്ഞിവെപ്പും കിടപ്പുമെല്ലാം ഒറ്റയ്ക്ക്. പാതി തളർന്ന ശരീരത്തിൽ മരുന്നുപുരട്ടാൻ കഷ്ടപ്പാട്. മരുന്ന് വാങ്ങിക്കാൻ പോകുന്നതും തളർന്ന കാലുകളോടെ...
ഇടതുകൈയും കാലും ശരീരത്തിന്റെ ഒരു ഭാഗവും തളർന്നതോടെ ഒപ്പം നിന്നവർക്കെല്ലാം സുകുമാരനെ വേണ്ടാതായി. ഗൾഫിൽ നിന്ന് മാസം തോറും അയച്ച സമ്പാദ്യം കൊണ്ട് ഭാര്യാവീടിനോട് ചേർന്ന് എട്ട് സെന്റ് സ്ഥലത്ത് വീടു പണിതു. സ്ഥലവും വീടും സുകുമാരന്റെയും ഭാര്യയുടെയും പേരിലാണ്. ബങ്കളത്ത് നിന്നും ഭക്ഷണം എത്തിച്ചുനൽകിയിരുന്ന സഹോദരിക്ക് പറമ്പിൽ കയറുന്നതിന് ഭാര്യയുടെ വിലക്ക്. അസുഖം ബാധിച്ച ഭാര്യാസഹോദരൻ പ്രമോദിന് ഭാര്യ സുജാതയുടെ കിഡ്നി മാറ്റിവയ്ക്കുന്നതിന് സമ്മതം നൽകുന്നതിനാണ് ഏഴ് വർഷം മുമ്പ് നാട്ടിൽ എത്തിയത്. പിന്നീട് ജോലി നഷ്ടപ്പെട്ടതിനാൽ തിരിച്ചു പോകാനും കഴിഞ്ഞില്ല. അഞ്ച് വർഷം മുമ്പ് മകളുടെ വിവാഹം നടത്തിയതിന് ശേഷം സുകുമാരൻ തീരാ ദുരിതത്തിലായി. വരുമാന മാർഗമെല്ലാം അടഞ്ഞു.
രാവും പകലും വീട്ടിനുള്ളിൽ ഒഴിഞ്ഞ വയറുമായി ഒറ്റയ്ക്ക് കഴിയുകയാണ് ഇദ്ദേഹം. ഭക്ഷണം പാചകം ചെയ്യുന്നത് വല്ലപ്പോഴും മാത്രം. റേഷൻ കാർഡിൽ പേരില്ലാത്തതിനാൽ റേഷൻ സാധനം വാങ്ങാൻ പോലും നിവൃത്തിയില്ലാതായി. ഒടുവിൽ റേഷൻ വിഹിതം കിട്ടുന്നതിനായി ഹൊസ്ദുർഗ് എസ്.ഐക്ക് പരാതി നൽകേണ്ടിയും വന്നു.
മൂന്നുപതിറ്റാണ്ട് മണലാരണ്യത്തിൽ
ഇപ്പോൾ കഞ്ഞിവെപ്പും കിടപ്പും ഒറ്റയ്ക്ക്
റേഷനരിക്കായി പൊലീസ് സ്റ്റേഷനിൽ
ഭാര്യയും മക്കളും തിരിഞ്ഞു നോക്കാതിരിക്കാൻ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ശരീരം തളർന്നല്ലോ, ഇനി ഒന്നും കിട്ടില്ലെന്ന ചിന്തയായിരിക്കാം. ചത്തു കഴിഞ്ഞാൽ ഇതെല്ലം സ്വന്തമായല്ലോ. ആവതുള്ള കാലത്ത് സമ്പാദ്യമെല്ലാം ഇവർക്ക് അയച്ചു കൊടുത്തു. എന്നെ നോക്കണ്ട, അവകാശപ്പെട്ട റേഷൻ എങ്കിലും എനിക്ക് തരണ്ടേ..അതും കിട്ടാതായപ്പോൾ ആണ് പൊലീസ് സഹായം തേടിയത്.
കെ.സുകുമാരൻ
(പടന്നക്കാട് തീർത്ഥങ്കര )
ഗൾഫിൽ നിന്നും നല്ല നിലയിൽ ബങ്കളത്ത് വന്നിറങ്ങുന്ന സുകുമാരനെ ഇപ്പോഴും ഓർക്കുകയാണ്. പ്രൗഢിയുള്ള കാലത്ത് ഒരുപാട് ചെറുപ്പക്കാരെ ഗൾഫിൽ ജോലിക്ക് എത്തിച്ചു കൈത്താങ്ങായ ഇദ്ദേഹത്തിന് ഈ ഗതി വന്നതിൽ വളരെയേറെ സങ്കടമുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ എല്ലാവരും മുന്നിട്ടിറങ്ങണം
നാരായണൻ ബങ്കളം
( മുൻ കുവൈത്ത് പ്രവാസി )