പത്തനംതിട്ട : സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷൻ പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ രണ്ടു ഭവന സമുച്ചയങ്ങളുടെ നിർമ്മാണം ആരംഭിക്കുന്നു. നിർമാണ ഉദ്ഘാടനം 24ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. നിർമാണം ആരംഭിക്കുന്ന ഒരു സമുച്ചയം പന്തളം നഗരസഭയിലെ മുടിയൂർക്കോണത്തും രണ്ടാമത്തെ സമുച്ചയം ഏനാത്തുമാണ്.
പന്തളം നഗരസഭയിലെ സമുച്ചയത്തിന്റെ ശിലാഫലകം വനമന്ത്രി കെ.രാജുവും ഏഴംകുളം ഗ്രാമ പഞ്ചായത്തിലെ സമുച്ചയത്തിന്റെ ശിലാഫലകം ചിറ്റയം ഗോപകുമാർ എം.എൽ.എയും അനാച്ഛാദനം ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാ ദേവി മുഖ്യാതിഥി ആയിരിക്കും. പന്തളം നഗരസഭാ ചെയർപേഴ്സൺ ടി.കെ സതി, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ലത എന്നിവർ പങ്കെടുക്കും.
മുടിയൂർക്കോണത്ത് നാലുനിലകളിലായി
മന്നത്തുകോളനിയിൽ നഗരസഭയുടെ 72.5 സെന്റ് സ്ഥലത്ത്. നാലുനിലകളിലായി 32, 12 വീതം ഫ്ളാറ്റുകളുള്ള രണ്ടു ടവറുകൾ.
രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും ടോയ്ലറ്റുമടങ്ങുന്ന ഒരു ഫ്ളാറ്റിന് 512 ചതുരശ്ര അടി തറവിസ്തീർണം ഉണ്ടായിരിക്കും. ചെലവ് 6.86 കോടി രൂപ.
(നിർമാണം ഏറ്റെടുത്തിരിക്കുന്നത് ഹൈദ്രാബാദ് ആസ്ഥാനമായ പെന്നാർ ഇൻഡസ്ട്രീസ് ലിമിറ്റഡാണ്. തൃശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയായി പ്രവർത്തിക്കുന്നത്.)
ഏനാത്ത് 28 വീതം ഫ്ളാറ്റുകളുള്ള രണ്ടു ടവറുകൾ
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 88 സെന്റ് സ്ഥലത്ത്. നാലു നിലകളിലായി 28 വീതം ഫ്ളാറ്റുകളുള്ള രണ്ടു ടവറുകൾ.
ചെലവ് 7.87 കോടിരൂപ.
(നിർമാണം ഏറ്റെടുത്തിരിക്കുന്നത് അഹമ്മദാബാദ് ആസ്ഥാനമായ മിത്സുമി ഹൗസിംഗ് ലിമിറ്റഡ്. സി.ആർ.നാരായണ റാവു (കൺസൽട്ടന്റ്സ്) പ്രൈവറ്റ് ലിമിറ്റഡാണ് പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയായി പ്രവർത്തിക്കുന്നത്.)
രണ്ടു സമുച്ചയത്തിലും മുതിർന്നവർക്കുള്ള പ്രത്യേകമുറി, സിക്ക് റൂം,റിക്രിയേഷൻ ഹാൾ, കോമൺ ഫെസിലിറ്റി റൂം, ഇലക്ട്രിക്കൽ റൂം, മലിനജല ശുദ്ധീകരണ പ്ലാന്റ്, സൗരോർജ്ജ സംവിധാനം, ചുറ്റുമതിൽ, കുടിവെള്ളം, വൈദ്യുതവിതരണ സംവിധാനങ്ങൾ എന്നിവ ഉണ്ടായിരിക്കും. ആറുമാസമാണ് നിർമാണ കാലാവധി.