ശ്രീനഗർ: ജമ്മുകാശ്മീർ രജൗരി ജില്ലയിൽ നിന്നും മൂന്ന് ലഷ്കർ ഇ തൊയിബ ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാനിൽ നിന്നും ഡ്രോൺ വഴി എത്തിച്ച ആയുധങ്ങളുമായി പുൽവാമ സ്വദേശികളായ റാഹിൽ ബഷീർ, അമിർ ജാൻ എന്ന ഹംസ, ഷോപിയാൻ സ്വദേശിയായ ഹാഫിസ് യൂനുസ് വാനി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു.
എ.കെ. 56 റൈഫിളുകൾ, 180 റൗണ്ടുകളോട് കൂടിയ ആറ് എ.കെ മാഗസിനുകൾ, രണ്ട് ചൈനീസ് പിസ്റ്റളുകൾ, 30 റൗണ്ടുകളോട് കൂടിയ മൂന്ന് പിസ്റ്റൾ മാഗസിനുകൾ, നാല് ഗ്രനേഡുകൾ എന്നിവയാണ് ഡ്രോൺ വഴി അതിർത്തിയിലെത്തിച്ചത്.
ആയുധക്കടത്ത് ഡ്രോൺവഴി
ഡ്രോണുകളിലൂടെ പാക് ഭീകരർ കാശ്മീരിലേക്ക് ആയുധങ്ങൾ എത്തിക്കുന്നത് വർദ്ധിച്ചതോടെ ബി.എസ്.എഫ് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. അടുത്തിടെ ഡ്രോൺ മാർഗമുള്ള എട്ടോളം ആയുധക്കടത്ത് സുരക്ഷാസേനയും പൊലീസും പിടികൂടിയിരുന്നു. ഇതിൽ ഒരു ഡ്രോൺ കത്വയിൽ വച്ച് ബി.എസ്.എഫ് വെടിവച്ചിട്ടതാണ്. മൂന്ന് ഡ്രോണുകൾ ജവഹർ ടണലിന് സമീപത്ത് വച്ച് സുരക്ഷാസേന പിടികൂടിയിരുന്നു.