ഓർക്കുളം (കാസർകോട്): അച്ചാംതുരുത്തി- ആറിൽക്കടവ് പാലത്തിന്റെ നിർമ്മാണത്തിനായി ബണ്ട് കെട്ടി മദ്ധ്യഭാഗത്തായി വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞതോടെ തീരദേശം അപകട ഭീഷണിയിൽ. ചെറുവത്തൂർ പഞ്ചായത്തിലെ തുരുത്തി ഓർക്കുളം ഭാഗത്ത് താമസിക്കുന്നവരാണ് അപകട ഭീഷണിയിൽ കഴിയുന്നത്.
ആറിൽക്കടവ് പാലത്തിന് സമീപം വീടിനൊപ്പം ഷെഡു കെട്ടി ഹോട്ടൽ നടത്തിവരുന്ന എ. രവിയുടെ വീടിന്റെ ഒരു ഭാഗം മുഴുവൻ തകർന്നുവീണു. ശക്തമായ ഒഴുക്ക് കാരണം വീട് ഏത് സമയത്തും പുഴ എടുക്കുമെന്ന അവസ്ഥയിലാണ്. വീടിനോട് ചേർന്ന ഷെഡും പറമ്പിലെ മണ്ണും ഒലിച്ചുപോയി. 15 വർഷമായി എരിഞ്ഞിക്കീലിൽ താമസിക്കുന്ന രവിയും ഭാര്യ ഉഷയും ചേർന്ന് ഹോട്ടൽ നടത്തിയാണ് ജീവിതം നയിച്ചിരുന്നത്.
പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി സ്ളാബ് ഇടുന്നതിനായി മണ്ണുനിറച്ചു പുഴയ്ക്ക് കുറുകെ ബണ്ട് കെട്ടിയിരുന്നു. കോൺക്രീറ്റ് പൂർത്തിയായ ഭാഗത്ത് ബണ്ടിനായി കൂട്ടിയിട്ട മണൽ കാലവർഷം ശക്തിപ്രാപിച്ചിട്ടും നീക്കം ചെയ്യാത്തതാണ് തീരപ്രദേശത്തെ കുടുംബങ്ങളെ ഭീഷണിയിലാക്കിയത്. തീരത്തെ സ്ഥലം മുഴുവൻ ഒലിച്ചുപോയിട്ടുണ്ട്. രവിയുടെ വീടിന്റെ തൊട്ടടുത്ത നാരായണന്റെ വീടും അപകടത്തിലാണ്.
ഹോട്ടലിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. അതാണ് ഇപ്പോൾ വെള്ളത്തിൽ മുങ്ങിയത്. എല്ലാവരും വന്നു നോക്കി പോയിട്ടുണ്ട്. സഹായിക്കാൻ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. പാലത്തിന്റെ കരാറുകാരനെ ബന്ധപ്പെട്ടു ഷെഡ് വീണ്ടും പണിയുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കാമെന്നാണ് ഉറപ്പ് നൽകിയിട്ടുള്ളത്.
എ. രവി
(എരിഞ്ഞിക്കീൽ )