കാലം
2004 മേയ് 13.
രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം.
കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സഖ്യം ബി.ജെ.പിയിൽ നിന്ന് അധികാരം പിടിച്ചെടുത്തപ്പോൾ കേരളത്തിൽ കോൺഗ്രസ് കനത്ത പരാജയം നേരിട്ടു. എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭയാണ് അന്ന് ഭരിച്ചിരുന്നത്. മുന്നണിയിൽ ലീഗിനാണ് പൊന്നാനിയിൽ ആകെ ഒരു സീറ്റ് ലഭിച്ചത്. മത്സരിച്ച എല്ലാ സീറ്റിലും കോൺഗ്രസ് തോറ്റു. 18 സീറ്റുകൾ എൽ.ഡി.എഫിന് ലഭിച്ചപ്പോൾ എൻ.ഡി.എ മുന്നണിയിൽ മത്സരിച്ച പി.സി.തോമസ് മൂവാറ്റുപുഴയിൽ 529 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയം നേടി. സി.പി.എമ്മിന്റെ പി.എം.ഇസ്മായിലാണ് രണ്ടാമത് വന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ്.കെ.മാണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് എ.കെ.ആന്റണി മുഖ്യമന്ത്രിപദം രാജിവയ്ക്കുമോ എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയത് .
" ഇതൊരു ഷോക്ക് ട്രീറ്റ്മെന്റാണ്........... ജനവിധി മാനിക്കുന്നു. എന്റെ രാജിക്ക് തിടുക്കമെന്തിന് ? " -ഇതായിരുന്നു ആ ദിവസം എ.കെ.ആന്റണിയിൽ നിന്നുണ്ടായ പ്രതികരണം. സത്യത്തിൽ ആന്റണി അന്ന് പാർട്ടി അദ്ധ്യക്ഷയ്ക്ക് രാജിക്കത്തയച്ചിരുന്നു. അത് റിപ്പോർട്ട് ചെയ്തത് കേരളകൗമുദി മാത്രവും.
ഫലം പുറത്തുവന്ന ആ ദിവസം ഓഫീസ് നിയോഗിച്ചതിനുസരിച്ച് ഇതെഴുതുന്നയാൾ ഡൽഹിക്ക് പോയി. ഉച്ചതിരിഞ്ഞ് തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തിലായിരുന്നു യാത്ര. മുംബൈയിൽ രണ്ട് മണിക്കൂറോളം ഹാൾട്ടുണ്ട്. അവിടെ നിന്ന് ഡൽഹിക്ക് പോകാനുള്ള യാത്രക്കാരിൽ കോൺഗ്രസിന്റെ കർണാടകത്തിൽ നിന്നുള്ള ഒരു പ്രമുഖ ദേശീയ നേതാവുണ്ടായിരുന്നു. മലയാളികൾക്ക് പരിചിതൻ. ഭാഗ്യവശാൽ എന്റെ അടുത്ത സീറ്റായിരുന്നു. നല്ല നീളമുള്ളയാളായതിനാൽ നടുക്കിരിക്കാനുള്ള ബുദ്ധിമുട്ട് പറഞ്ഞപ്പോൾ ഞാൻ ആ സീറ്റിലേക്ക് മാറി .
പരിചയപ്പെട്ടു. പത്രപ്രവർത്തകനാണെന്ന് പറഞ്ഞപ്പോൾ കേരളത്തിലെ കോൺഗ്രസിന്റെ പരാജയത്തെക്കുറിച്ചായി സംഭാഷണം. ആള് സരസൻ. ഇടയ്ക്കിടെ കേരളത്തിലെ ചില നേതാക്കളെക്കുറിച്ച് കൗതുകകരമായ കമന്റ് അടിക്കുന്നുമുണ്ട്. നിറുത്താതെയുള്ള സംസാരം. സമയം പോയതറിഞ്ഞില്ല. വിമാനം ലാൻഡ് ചെയ്യാറായപ്പോൾ അദ്ദേഹം ഒരു കാര്യം പറഞ്ഞു. ഒരു ചൂട് വാർത്ത തരാം. " നിങ്ങളുടെ മുഖ്യമന്ത്രി രാജിക്കത്ത് അയച്ചിട്ടുണ്ട്. എന്നെ ക്വോട്ട് ചെയ്യരുത്. ഫാക്സ് സന്ദേശമാണ്. പക്ഷേ സോണിയാജി അംഗീകരിച്ചിട്ടില്ല." വെറുതെ തള്ളിയാതാകുമോയെന്നും, ആദ്യമായി പരിചയപ്പെടുന്നയാളിനോട് ഇങ്ങനെ ഒരു വിവരം പറയുമോയെന്നുമുള്ള സംശയം ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തെപ്പോലെ ഒരു നേതാവ് കള്ളം പറയില്ലെന്ന് വിശ്വസിച്ചു. രാത്രി എട്ടരയോടെ വിമാനം ലാൻഡ് ചെയ്തു. ഉടൻ തന്നെ ഞാനത് വാർത്തയായി റിപ്പോർട്ട് ചെയ്തു. അടുത്ത ദിവസം കൗമുദിയുടെ
( മേയ് 14 ) ഒന്നാം പേജിൽ ആ വാർത്ത വന്നു.
." എ.കെ.ആന്റണി രാജിവച്ചേക്കും " എന്ന തലക്കെട്ടിൽ വന്ന ആ വാർത്ത കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. തുടക്കം ഇങ്ങനെയായിരുന്നു.-
" കേരള മുഖ്യമന്ത്രി എ.കെ.ആന്റണി രാജിവച്ചേക്കുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വക്താക്കൾ സൂചന നൽകി. കേരളത്തിൽ കോൺഗ്രസിന് ഒരൊറ്റ സീറ്റ്പോലും നേടാനാവാതെ പരാജയപ്പെടേണ്ടി വന്നതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനോട് എ.കെ.ആന്റണി ഇതിനകം സൂചിപ്പിച്ചതായി ഈ കേന്ദ്രങ്ങൾ പറഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം കോൺഗ്രസ് അദ്ധ്യക്ഷ ഇതുവരെ കൈക്കൊണ്ടിട്ടില്ല....." ഇങ്ങനെ പോകുന്നു ആ വാർത്ത.. അന്ന് സ്വീകരിക്കാതിരുന്ന രാജി രണ്ട് മാസം കഴിഞ്ഞ് സ്വീകരിച്ചു. ആ പ്രഖ്യാപനം വന്നത് നാടകീയമായിട്ടായിരുന്നു. യഥാർത്ഥത്തിൽ ആന്റണിയുടെ രാജി സംബന്ധിച്ച് കർണാടക നേതാവ് പറഞ്ഞത് ശരിയായിരുന്നു,കൗമുദി വാർത്തയും. ആ വാർത്ത വന്ന് ഒരാഴ്ച കഴിഞ്ഞ് ഡൽഹി കേരള ഹൗസിൽ വച്ച് കണ്ടപ്പോൾ കൈപിടിച്ചമർത്തി ആന്റണി ചിരിച്ചു. താനിപ്പോഴും മുഖ്യമന്ത്രിയാണെന്ന് പറഞ്ഞു. കള്ളം പറയാത്ത ആന്റണി ആ വാർത്ത നിഷേധിച്ചില്ല. ഇതിപ്പോൾ ഇവിടെ എഴുതാൻ കാരണം ഉമ്മൻചാണ്ടി നിയമസഭാംഗമായതിന്റെ അമ്പതാം വാർഷികത്തിൽ ആന്റണിയുടെ രാജി സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകൾ എന്ന നിലയിൽ ചില വാർത്തകൾ വന്നതിനാലാണ്
2004 ലെ ആ തിരഞ്ഞെടുപ്പിൽ ഏറ്റവും നഷ്ടം സംഭവിച്ചത് വി.എം.സുധീരനായിരുന്നു. ജയിച്ചിരുന്നെങ്കിൽ സുധീരൻ ഉറപ്പായും അന്ന് കേന്ദ്ര കാബിനറ്റ് മന്ത്രിയാകുമായിരുന്നു. ആലപ്പുഴയിൽ 1009 വോട്ടിനായിരുന്നു സുധീരന്റെ പരാജയം. സുധീരനോടൊപ്പം മത്സരിച്ച അപരൻ വി.എസ്. സുധീരൻ 8000 വോട്ട് പിടിച്ചു. സി.പി.എം. ആ തിരഞ്ഞെടുപ്പിൽ കണ്ടെത്തിയ ഡോ.കെ.എസ്.മനോജ് ആയിരുന്നു സുധീരനെ തോൽപ്പിച്ചത്. 2009 ൽ കെ.സി വേണുഗോപാലിനോട് പരാജയപ്പെട്ട മനോജ് കുറെക്കാലം കോൺഗ്രസിൽ പ്രവർത്തിച്ചു. പിന്നീട് ഗൾഫിലേക്ക് പോയി.
കോൺഗ്രസിലെ ഉൾപ്പോരും ,സർക്കാർ ജീവനക്കാരിലും പൊലീസിലുമുണ്ടായ അസ്വാരസ്യങ്ങളും കോൺഗ്രസിന്റെ അന്നത്തെ തോൽവിയുടെ കാരണങ്ങളായിരുന്നു. സുധീരൻ പിന്നീട് പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് വന്നതേയില്ല. ആന്റണി കേരള രാഷ്ട്രീയത്തിലേക്കും.