തളിപ്പറമ്പ:കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത് 1000 ലേറേ കൊവിഡ് പോസിറ്റീവ് രോഗികൾ നിലവിൽ എത്തിയ രോഗികളും ചേർത്ത് ഇപ്പോൾ 1006 ഓളം രോഗികളാണ് ഇവിടെ ചികിത്സയ്ക്ക് എത്തിയത്.ഇതിൽ രോഗമുക്തി നേടി ഡിസ്ചാർജ്ജ് നേടിയ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ, നിലവിൽ ചികിത്സയിലുള്ള സണ്ണി ജോസഫ് എം.എൽ.എ എന്നിവരുൾപ്പടെയുണ്ട്.
കണ്ണൂർ ജില്ലയ്ക്ക് പുറമേ, കാസർകോട്, വയനാട് ജില്ലയുടെ ഒരുഭാഗം എന്നിവിടങ്ങളിൽ നിന്നുള്ള ഗുരുതരാവസ്ഥയിലുള്ള സി-കാറ്റഗറിയിൽ വരുന്ന രോഗികളെയാണ് ചികിത്സയ്ക്കായി പരിയാരത്ത് എത്തിക്കുന്നത്. കണ്ണൂർ ജില്ലയിൽ നിന്നും 700 കൊവിഡ് പോസിറ്റീവ് രോഗികളാണ് ഇതുവരെ ഇവിടെ ചികിത്സിച്ചത്.
സംസ്ഥാനത്താദ്യമായി കൊവിഡ് പോസിറ്റീവ് ഗർഭിണി സിസേറിയൻ വഴി കുഞ്ഞിന് ജന്മം നൽകിയതും പരിയാരത്തായിരുന്നു.
അതീവ ഗുരുതരാവസ്ഥയിലെത്തിയ കൊവിഡ് പോസിറ്റീവായ ഗർഭിണിയായ യുവതിക്ക് ഒരേ സമയം കൊവിഡിനും ഗർഭാവസ്ഥയിലുള്ള ചികിത്സയ്ക്കും അടിയന്തിര ചികിത്സ ലഭ്യമാക്കിയാണ് അന്ന് അമ്മയേയും കുഞ്ഞിനേയും രക്ഷപ്പെടുത്തിയത്.
സംസ്ഥാനത്തുതന്നെ കൂടുതൽ കോവിഡ് ബാധിച്ച ഗർഭിണികൾ ചികിത്സ തേടിയ ആശുപത്രി കൂടിയാണ് പരിയാരത്തേത്. കൊവിഡ് ബാധിച്ച 80 വയസ്സ് പിന്നിട്ടവരും പിഞ്ചുകുഞ്ഞുങ്ങളും വരെ ഇതിനോടകം കോവിഡ് രോഗമുക്തി നേടുകയുണ്ടായി. പ്ലാസ്മാ തെറാപ്പി പോലുള്ള അത്യാധുനികവും സങ്കീർണ്ണവുമായ ചികിത്സയും റെമഡീസ് വിർ, ടോസിൽമാബ് വിലകൂടിയ മരുന്നുകളും ചികിത്സയ്ക്കായി പരിയാരത്ത് ഉപയോഗിക്കുന്നു. കൊവിഡ് രോഗികൾക്കും സസ്പെ ക്ടിനും ചികിത്സയ്ക്കൊപ്പം കമ്യൂണിറ്റി കിച്ചൺ വഴി സൗജന്യ ഭക്ഷണവും ലഭ്യമാക്കിവരുന്നു.
നിലവിൽ 212
സി.എഫ്.എൽ.ടി.സിയിലെ 23 പേരുൾപ്പടെ 212 കോവിഡ് പോസിറ്റീവ് രോഗികളാണ് ഇപ്പോൾ പരിയാരത്ത് ചികിത്സയിലുള്ളത്. ഇതിൽ 38 പേർ ഐ.സി.യുവിലാണ്. 20 പേർ ഗുരുതരാവസ്ഥ യിലാണ്. അതിൽത്തന്നെ 15 പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ഇതിനുപുറമേ, കോവിഡ് സംശയിക്കുന്ന 36 പേർ കോവിഡ് സസ്പെക്ട് സ്പെഷ്യൽ വാർഡിലും ചികിത്സയിലുണ്ട്.
കണ്ണൂർ -700
കാസർകോട് 286
കോഴിക്കോട് 6
വയനാട് 4
മലപ്പുറം 3
പാലക്കാട് 1
എറണാകുളം 1
പോണ്ടിച്ചേരി-മാഹി 3
കർണാടക 1
പഞ്ചാബ് 1