ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോട് അനുബന്ധിച്ച് നടത്തി വരാറുള്ള ചെമ്പൈ സംഗീതോത്സവം ഈ വർഷം ചടങ്ങ് മാത്രമായി നടത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് പ്രകാരമുള്ള ഭക്തർ ഇല്ലാത്ത സമയത്ത് മറ്റുള്ളവർക്ക് തിരിച്ചറിയൽ കാർഡ് പ്രകാരം പ്രവേശനം അനുവദിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
പ്രദേശവാസികൾ, ജീവനക്കാർ, പെൻഷൻകാർ, ക്ഷേത്രം പാരമ്പര്യ പ്രവർത്തിക്കാർ, മാദ്ധ്യമ പ്രവർത്തകർ എന്നിവർക്ക് ദർശനത്തിനായി അനുവദിച്ചിട്ടുള്ള പുലർച്ചെ 4.30 മുതൽ രാവിലെ 8.30 വരെയുള്ള സമയത്ത് മുൻകൂർ ബുക്കിംഗ് പ്രകാരമുള്ള സന്ദർശകർ ഇല്ലാതെ വരുന്നപക്ഷം മേൽ പറഞ്ഞ വിഭാഗത്തിലുള്ളവരെ തിരിച്ചറിയൽ കാർഡ് മുഖേന ക്ഷേത്രത്തിൽ പ്രവേശിക്കും. മുടങ്ങിക്കിടക്കുന്ന ഉദയാസ്തമനപൂജ, ചുറ്റുവിളക്ക് എന്നീ വഴിപാടുകൾ ഒരു ദിവസം മൂന്ന് ബുക്കിംഗുകാർ ആരെങ്കിലും തയ്യാറായി വരുന്ന പക്ഷം അത്തരക്കാരെ പങ്കെടുപ്പിച്ച് നവംബർ 28 മുതൽ ആരംഭിക്കും.
ദേവസ്വം വക മീറ്റിംഗ് ഹാളുകളുടെയും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെയും ബുക്കിംഗ് ഉടൻ പ്രാബല്യത്തിൽ വരും. 13 കീഴ് ശാന്തി കുടുംബങ്ങൾക്ക് ഇപ്പോഴുള്ള പ്രതിമാസ ശമ്പളം 7500 രൂപയിൽ നിന്നും 15,000 രൂപയായി വർദ്ധിപ്പിക്കും. ശാന്തിയേറ്റ നമ്പൂതിരിമാരുടെ പ്രതിഫലം 15,000 രൂപയായി വർദ്ധിപ്പിക്കാനും യോഗം തീരുമാനിച്ചു. ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി പ്രശാന്ത്, കെ. അജിത്ത്, കെ.വി ഷാജി, ഇ.പി.ആർ വേശാല, അഡ്മിനിസ്ട്രേറ്റർ ടി. ബ്രീജാ കുമാരി എന്നിവർ പങ്കെടുത്തു.