സോൾ: ദക്ഷിണ കൊറിയൻ ഫിഷറീസ് ഉദ്യോഗസ്ഥനെ ഉത്തരകൊറിയൻ സൈന്യം വെടിവച്ച് കൊന്ന് മൃതദേഹം കത്തിച്ച സംഭവത്തിൽ നിരുപാധികം മാപ്പ് പറഞ്ഞ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ.
'നടക്കാൻ പാടില്ലാത്ത സംഭവമാണുണ്ടായത്. നിരുപാധികം മാപ്പ് പറയുന്നു.' ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നിന് കിം അയച്ച കത്തിൽ കിം എഴുതി. തങ്ങളുടെ സമുദ്രാതിർത്തിയിൽ എത്തിയയാൾ രക്ഷാസേന പല തവണ ആവശ്യപ്പെട്ടിട്ടും ആരാണെന്ന് വെളിപ്പെടുത്താൻ തയ്യാറാകാതിരുന്നതോടെയാണ് വെടിവച്ചതെന്ന് കത്തിൽ പറയുന്നു.
'സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. നടന്നത് നിർഭാഗ്യകരമായിപ്പോയി. മൂൺ ജേ ഇന്നിനേയും ദക്ഷിണ കൊറിയൻ ജനതയേയും നിരാശരാക്കിയതിൽ ദുഃഖമുണ്ടെന്നും" കിം കത്തിൽ പറയുന്നതായി ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഓഫീസിനെ ഉദ്ധരിച്ച് യോൻഹാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സംഭവത്തിന് ശേഷം ഉത്തര കൊറിയയുടെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്.
ഉത്തര കൊറിയയുമായുള്ള സമുദ്രാതിർത്തിയിൽ പട്രോളിംഗിന് പോയ ദക്ഷിണ കൊറിയയുടെ ഫിഷറീസ് ഉദ്യോഗസ്ഥനെ തിങ്കളാഴ്ചയാണ് ബോട്ടിൽ നിന്ന് കാണാതായത്.
തുടർന്ന് ചൊവ്വാഴ്ച ഉത്തര കൊറിയൻ നാവിക ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. പത്തുതവണ വെടിവച്ചെന്നാണ് വിവരം. തുടർന്ന് മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ചതായും ദക്ഷിണ കൊറിയ പറയുന്നു.
എന്നാൽ, മൃതദേഹം കത്തിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഉത്തര കൊറിയ പറയുന്നത്.
അപൂർവങ്ങളിൽ അപൂർവം
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വരെ ഭീഷണിപ്പെടുത്താൻ മടികാട്ടാത്ത അക്ഷോഭ്യനായ നേതാവാണ് കിം ജോംഗ് ഉൻ. തെറ്റ് തങ്ങളുടെ ഭാഗത്താണെങ്കിൽ കൂടി മാപ്പ് പറയുന്ന് കിമ്മിന്റെ നിഘണ്ടുവിലില്ലാത്ത കാര്യമാണ്. അതിർത്തിയിലെ പ്രശ്നങ്ങളും മറ്റും മൂലം ഇരു കൊറിയകളും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ വഷളായിരിക്കുകയാണ്. എന്നിട്ടും വർഗശത്രുക്കളായി കിം കണക്കാക്കുന്ന ദക്ഷിണ കൊറിയയോട് അദ്ദേഹം മാപ്പ് പറയാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.