തൃശൂർ: ഭാരതീയ ചികിത്സാ വകുപ്പിന്റെ അമൃതം പദ്ധതി പ്രകാരം, ക്വാറന്റൈനിലായിരിക്കെ ആയുർവേദ മരുന്ന് കഴിച്ചത് 2,65,000 പേർ. ഇവരിൽ എത്രപേർക്ക് കൊവിഡ് ബാധിച്ചുവെന്നും മരണം സംഭവിച്ചുവെന്നും അടക്കമുള്ള വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന കഴിഞ്ഞ നാലുമാസക്കാലത്തെ പഠന, ഗവേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഇത് സർക്കാർ വിലയിരുത്തി തുടർ നടപടികളിലേക്ക് കടക്കും. പഠനഫലം അന്തർദ്ദേശീയ ജേണലുകളിൽ പ്രസിദ്ധീകരിക്കാനുള്ള അനുമതിയും തേടിയിട്ടുണ്ട്.
ജേണലുകളിൽ വരുന്നതോടെ രാജ്യാന്തര തലത്തിൽ തന്നെ ആയുർവേദ മരുന്നിന് ആധികാരികത കൈവരും. രോഗപ്രതിരോധത്തിനൊപ്പം ചികിത്സയിലും മരുന്ന് ഉപയോഗിക്കാനുള്ള സാദ്ധ്യതയും തെളിയുമെന്നാണ് കരുതുന്നത്. ക്വാറന്റൈനിൽ ആയുർവേദ മരുന്നുകൾ കഴിക്കുന്ന ഇത്രയും പേരിൽ മറ്റൊരു സംസ്ഥാനത്തും പഠനം നടത്തിയിട്ടില്ല. ഒരു ലക്ഷത്തിലേറെ പേർക്ക് ആയുർവേദമരുന്ന് നൽകിയ ശേഷം പൊസിറ്റീവായ 577 പേരിൽ വിശദമായ പഠനം നടത്തിയിരുന്നു. ഏതൊക്കെ ലക്ഷണങ്ങളാണ് ഇവർക്ക് കൂടുതലുള്ളതെന്നും എത്ര ദിവസത്തിനുളളിൽ നെഗറ്റീവായി എന്നും അടക്കമുള്ള വിവരങ്ങളാണ് ശേഖരിച്ചത്. രോഗം മാറിയവരുടെ ആരോഗ്യം വീണ്ടെടുക്കാൻ ലക്ഷ്യമിട്ടുള്ള 'പുനർജനി' പദ്ധതിയിൽ പഠനം തുടങ്ങിയിട്ടുമുണ്ട്.
പഠനവഴി ഇങ്ങനെ
ആദ്യഘട്ടത്തിൽ മരുന്ന് കഴിച്ച 1,01,218 പേരിൽ കൊവിഡ് ബാധിതരായത് 342 പേർ (0.342 ശതമാനം)
പഠനം നടത്തിയത് മേയ് 21 മുതൽ സെപ്തംബർ 20 വരെ
നടത്തിപ്പ്
ആയുർവേദ കൊവിഡ് റെസ്പോൺസ് സെൽ
(ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ വിദ്യാഭ്യാസ വകുപ്പ്, ആയുർവേദ മെഡിക്കൽ കോളേജുകൾ, റീജ്യണൽ ജില്ലാ റെസ്പോൺസ് സെല്ലുകൾ ഉൾപ്പെടുന്നത്)
നടപ്പാക്കുന്നത്
1206 ആയുർരക്ഷാ ക്ലിനിക്കുകൾ വഴി
മരുന്ന് എത്തിക്കുന്നത്
സന്നദ്ധപ്രവർത്തകർ, ആശാ വർക്കർമാർ, വിദ്യാർത്ഥികൾ, റാപിഡ് റെസ്പോൺസ് ടീം
അസ്വസ്ഥതകൾക്ക് രസായനപ്രയോഗം
നെഗറ്റീവായാലും അസ്വസ്ഥതകൾ ക്ഷീണവും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടും ജോലി ചെയ്യാനുള്ള ബലക്കുറവും ചുമയുമെല്ലാം രോഗം ഭേദമായവരിലും തുടരുന്നതായാണ് സംസ്ഥാനതലത്തിൽ നടത്തിയ പ്രാഥമിക വിവരശേഖരണത്തിൽ നിന്ന് വ്യക്തമാകുന്നതെന്ന് 'പുനർജനി' പദ്ധതിയുടെ പഠനത്തിന് നേതൃത്വം നൽകുന്ന ആയുർവേദ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വയോധികരിലും സ്ത്രീകളിലും ഇത് ഗുരുതരമാകാം. ആയുർവേദത്തിലെ വിവിധ രസായനപ്രയോഗങ്ങൾ കൊണ്ട് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കാം. നെഗറ്റീവ് ആയ ശേഷമുള്ള വിശ്രമകാലത്ത് ആരോഗ്യം മെച്ചപ്പെടുത്തിയില്ലെങ്കിൽ മറ്റ് രോഗങ്ങൾ പിടിപെടും. അതിനുള്ള പ്രതിരോധ ഔഷധങ്ങളാണ് 'പുനർജ്ജനി' വഴി നൽകുന്നത്.
"കൊവിഡ് വ്യാപനം കണക്കിലെടുത്ത് ആയുർവേദ മരുന്നുകളുടെ ഉത്പാദനം കൂട്ടാൻ നാല് കോടി രൂപയിലേറെ സർക്കാർ അനുവദിച്ചിരുന്നു. മരുന്ന് ഉത്പാദനത്തിൽ അതിന് അനുസരിച്ചുള്ള വർദ്ധന ഔഷധിയിൽ ഉണ്ടായിട്ടുണ്ട്
കെ.വി. ഉത്തമൻ
മാനേജിംഗ് ഡയറക്ടർ
ഔഷധി