ദുബായ്: ഐ.പി.എല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ കഴിഞ്ഞ ദിവസത്തെ മത്സരം എല്ലാം കൊണ്ടും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്ടൻ വിരാട് കൊഹ്ലി ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്തതായി. മത്സരത്തിൽ സെഞ്ച്വറി നേടിയ പഞ്ചാബ് ക്യാപ്ടൻ രാഹുലിന്റെ രണ്ട് ക്യാച്ചുകൾ വിട്ടുകളഞ്ഞതിനും 97 റൺസിന്റെ വമ്പൻ തോൽവിക്കും പിന്നാലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ 12 ലക്ഷം രൂപയുടെ പിഴശിക്ഷയും കൊഹ്ലിക്ക് കിട്ടിയിരിക്കുകയാണ്. ഈ സീസണിൽ ആർ.സി.ബിയുടെ ഭാഗത്ത് നിന്നുള്ള ഐ.പി.എൽ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന ആദ്യ നടപടിയായാണിതെന്നും കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ നായകൻ കൊഹ്ലി 12 ലക്ഷം രൂപ പിഴയടക്കേണ്ടിവരുമെന്നും ഐ.പി.എൽ അധികൃതർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
കൊഹ്ലിക്ക് തൊട്ടതെല്ലാം പിഴച്ച മത്സരത്തിൽ 69 പന്തുകളിൽ 7 സിക്സുകളും 14 ഫോറുമടക്കം പുറത്താകാതെ 132 റൺസടിച്ച രാഹുലിന്റെ മികവിൽ പഞ്ചാബ് നിശ്ചിത 20 ഒാവറിൽ 206/3 എന്ന സ്കോർ നേടി. മറുപടിക്കിറങ്ങിയ ബാംഗ്ളൂർ 17ഒാവറിൽ 109 ന് ആൾ ഔട്ടാവുകയായിരുന്നു. ബാറ്റിംഗിലും യഥാർത്ഥ നിലവാരത്തിലേക്ക് ഉയരാൻ കഴിയാതിരുന്ന കൊഹ്ലിക്ക് 5 പന്ത് നേരിട്ട് 1 റൺസേ നേടാനായുള്ളൂ.