ലണ്ടൻ: ഇപ്പോൾ കുറച്ച് ഗമയിലൊക്കെയാണ് മഗാവ എന്ന എലിക്കുട്ടന്റെ നടപ്പ്. ധീരതയ്ക്കുള്ള 'ബ്രിട്ടീഷ് ചാരിറ്റി സിവിലിയൻ അവാർഡ്" നേടിയാൽ പിന്നെ അൽപ്പം ഗമയൊക്കെ കാണിക്കണമല്ലോ.
നിസാര കാര്യത്തിനൊന്നുമല്ല അവാർഡ്. കംബോഡിയയിൽ ഇനിയും പൊട്ടിത്തെറിക്കാത്ത ലാൻഡ് മൈനുകൾ കണ്ടെത്താൻ സഹായിച്ചതിനാണ് മഗാവയ്ക്ക് ഗോൾഡ് മെഡൽ ലഭിച്ചത്.
1917ൽ സ്ഥാപിച്ച പീപ്പിൾസ് ഡിസ്പെൻസറി ഫോർ സിക്ക് അനിമൽസ് ആണ് 1943 മുതൽ ധീരമായ കാര്യങ്ങൾ ചെയ്യുന്ന മൃഗങ്ങൾക്കായി ഈ അവാർഡ് ആരംഭിച്ചത്. ഈ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഏലിയാണ് മഗാവ. കഴിഞ്ഞ 7 വർഷത്തിനുള്ളിൽ രണ്ടാംലോക മഹായുദ്ധത്തിൽ സ്ഥാപിക്കപ്പെട്ടെന്ന് കരുതപ്പെടുന്ന 39 ലാൻഡ് മൈനുകളും, പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുള്ള 28 പദാർത്ഥങ്ങളും കണ്ടുപിടിക്കാൻ അധികൃതരെ മഗാവ സഹായിച്ചു.
'ഹീറോ റാറ്റ്" എന്ന പദവിയാണ് മഗാവയ്ക്ക് ലഭിച്ചത്. 2014 നവംബർ അഞ്ചിന് ടാൻസാനിയയിൽ ജനിച്ച ആഫ്രിക്കൻ പൗച്ഡ് റാറ്റ് ഇനത്തിൽപെട്ട എലിയാണിത്.
70 സെന്റിമീറ്റർ നീളവും 1.23 കിലോഗ്രാം ഭാരവുമുള്ള മഗാവയെ കംബോഡിയ, അംഗോള, സിംബാബ്വെ, മൊസാമ്പിക് തുടങ്ങിയ രാജ്യങ്ങളിലെ ലാൻഡ് മൈനുകൾ കണ്ടെത്തി നിർവീര്യമാക്കുന്നതിൽ വ്യാപൃതരായ ബെൽജിയൻ സംഘടനയായ എ.പി.ഒ.പി.ഒയാണ് (APOPO) പരിശീലനം നൽകി മിടുമിടുക്കനാക്കിയത്.
20 ഫുട്ബോൾ ഫീൽഡുകൾക്ക് തുല്യമായ 1.41 ലക്ഷം ചതുരശ്ര മീറ്ററിലധികം പ്രദേശത്തെ മൈനുകൾ കണ്ടെത്താൻ മഗാവ സഹായിച്ചിട്ടുണ്ട്.
നിശ്ചയദാർഢ്യമുള്ള ജോലിക്കാരനും എല്ലാവരോടും ഇണങ്ങുന്ന കൂട്ടത്തിലുമാണ് മഗാവ. തീരുമാനങ്ങൾ പെട്ടെന്നെടുക്കാനുള്ള വൈദഗ്ദ്ധ്യമാണ് മഗാവയെ വ്യത്യസ്തനാക്കുന്നത്. ഇടവേളയിൽ ലഘുഭക്ഷണം കഴിക്കാനും മഗാവയ്ക്ക് ഇഷ്ടമാണ്. ലാൻഡ്മൈനുകൾ കണ്ടെത്തിയാൽ തന്റെ പ്രിയപ്പെട്ട വാഴപ്പഴം തനിക്ക് ലഭിക്കുമെന്ന് മഗാവയ്ക്ക് നന്നായറിയാം. നിലക്കടല, തണ്ണിമത്തൻ എന്നിവയും ഏറെ പ്രിയമാണ്.