ടോക്കിയോ: പണമില്ലാത്തതിനാൽ വിവാഹം വേണ്ടെന്നു വച്ച ജപ്പാൻകാർക്ക് സന്തോഷവാർത്ത.
സമാധാനമായി കല്യാണം കഴിച്ചോളൂ... പണം സർക്കാർ നൽകും. കുറച്ചൊന്നുമല്ല 6,00,000 യെൻ, ഏകദേശം 4.20 ലക്ഷം രൂപ. അടുത്ത വർഷം ഏപ്രിൽ മുതൽ ഈ സഹായ പദ്ധതി ആരംഭിക്കുമെന്ന് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഇതിനായി ചില നിയമങ്ങളുണ്ട്. ഭാര്യാഭർത്താക്കന്മാരുടെ പ്രായം 40 വയസിൽ താഴെയായിരിക്കണം. വാർഷിക വരുമാനം 38 ലക്ഷത്തിൽ താഴെയുമായിരിക്കണം.
35 വയസിന് താഴെ പ്രായമുള്ള, വാർഷിക വരുമാനം 33 ലക്ഷം രൂപയിൽ താഴെയുള്ള നവദമ്പതികൾക്ക് 2.1 ലക്ഷം രൂപയാണ് സർക്കാർ നൽകുക.
ജപ്പാനിലെ യുവതലമുറ വിവാഹം കഴിക്കുന്നതിൽ വിമുഖത കാണിക്കുന്നവരാണത്രെ. വിവാഹം കഴിക്കുന്നവരുടെ എന്നതിൽ ഗണ്യമായി കുറവ് വന്നതാണ് ഇത്തരമൊരു നീക്കത്തിന് സർക്കാരിനെ പ്രേരിപ്പിച്ചത്. വിവാഹം കുറഞ്ഞതോടെ ശിശുജനന നിരക്കും ആശങ്കാജനകമാം വിധം കുറഞ്ഞിട്ടുണ്ട്. പുതുതായി പ്രഖ്യാപനത്തോടെ വിവാഹിതരാകുന്നവരുടെ എണ്ണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.
ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ ആൻഡ് സൊസൈറ്റി സെക്യൂരിറ്റി റിസർച്ച് നടത്തിയ സർവേ പ്രകാരം 2015 മുതൽ 25 നും 34 നും ഇടയിൽ പ്രായമുള്ള 29.1 ശതമാനം പുരുഷന്മാർക്കും 17.8 ശതമാനം സ്ത്രീകൾക്കും പണത്തിന്റെ അഭാവം മൂലം വിവാഹം കഴിക്കാൻ കഴിഞ്ഞില്ല. പുതിയ പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ അടുത്ത വർഷം ജപ്പാനിലെ ജനനനിരക്കിൽ കാര്യമായ വർദ്ധനവുണ്ടാകും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.