കാസർകോട്: ബേഡകം പൊലീസ് സ്റ്റേഷൻ വളപ്പ് ഇനി 'തൊണ്ടിമുതൽ സൂക്ഷിപ്പ് കേന്ദ്രമാകില്ല. ഉള്ള വണ്ടികളെല്ലാം സ്റ്റേഷന്റെ പിറകുവശത്തേക്ക് മാറ്റി മനോഹരമായ ഉദ്യാനവും പച്ചക്കറി തോട്ടവും ഉണ്ടാകുന്ന തിരക്കിലാണ് പൊലീസ് ഉദ്യോഗസ്ഥർ. മിനുക്കുപണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത് .
സ്റ്റേഷൻ കോമ്പൗണ്ടിലെ മുഴുവൻ കാടും പാഴ് മരങ്ങളും വെട്ടിമാറ്റി . പൊലീസ് മെസ്സിലേക്കാവശ്യമായ പച്ചക്കറികൾ സ്വന്തമായുണ്ടാക്കാൻ അരയും തലയും മുറുക്കി റാങ്കുകളുടെ വലിപ്പ ചെറുപ്പമില്ലാതെ പൊലിസുകാർ ഇറങ്ങി. 10 സെന്റോളം വരുന്ന സ്ഥലങ്ങൾ വെടിപ്പാക്കി സ്റ്റേഷൻ കോമ്പൗണ്ടിൽ ഉദ്യാനമൊരുക്കി. കൊവിഡ് കാരണം ഒഴിവാക്കിയ വെളിയാഴ്ചയിലെ പരേഡിന്റെ സമയം വെറുതെ കളയാതെയാണ് ഈ അദ്ധ്വാനം. കാടുവെട്ടിയതും തൂമ്പയെടുത്തതും മണ്ണ് ചുമക്കുന്നതും കല്ല് കെട്ടിയതുമെല്ലാം പൊലീസുകാർ തന്നെ. എല്ലാ ദിവസവും പൊലീസുകാർ ഇതിനായി കാലത്ത് നേരത്തേ സ്റ്റേഷനിലെത്തും.
ബേഡഡുക്ക പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും സന്നദ്ധ സാമൂഹ്യ പ്രവർത്തകരുടെയും വ്യാപാരികളുടെയും സഹകരണത്തോടെയുമാണ് പൂന്തോട്ട നിർമ്മാണവും സന്ദർശക ഹാളും പച്ചക്കറിത്തോട്ടവും പൂർത്തീകരിക്കുന്നത്. ഗ്രാമ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പച്ചക്കറിതോട്ടവും ഉണ്ടാക്കുന്നത്. ബേഡകം ഇൻസ്പെക്ടർ ടി. ഉത്തംദാസ്, എസ് .ഐ മാരായ മുരളീധരൻ, രാമചന്ദ്രൻ, വേലായുധൻ, സിവിൽ പൊലീസുകാരായ ഗോപകുമാർ, പ്രദീപ്കുമാർ, മധുസൂദനൻ എന്നിവർക്കാണ് ജോലികളുടെ നേതൃത്വം.
പൊലിസുകാരുടെ കൂട്ടായ്മയുടെ തെളിവാണ് ആരും ഒന്ന് നോക്കിപോകുന്ന ഉദ്യാനവും പച്ചക്കറി തോട്ടവും. കാടുപിടിച്ച വളപ്പ് വൃത്തിയാക്കിയെടുക്കാൻ കഠിനാദ്ധ്വാനം ചെയ്തു. തുരുമ്പിച്ച വാഹനങ്ങളെല്ലാം പിറകിലേക്ക് ഒതുക്കി. 13 വാഹനങ്ങൾ ലേലം ചെയ്യാൻ ഉത്തരവായിട്ടുണ്ട്.
ടി ഉത്തംദാസ്
(ബേഡകം പൊലീസ് ഇൻസ്പെക്ടർ )