ന്യൂഡൽഹി: കൊവിഡ് 19ന് പിന്നാലെ മറ്റൊരു ചൈനീസ് വൈറസായ കാറ്റ് ക്യൂ (Cat Que -CQV) ഇന്ത്യയിൽ മാരക രോഗങ്ങൾ പരത്താൻ സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ (ഐ.സി.എം.ആർ) മുന്നറിയിപ്പ്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ 883 മനുഷ്യ സാമ്പിളുകൾ പരിശോധിച്ചതിൽ കർണാടകത്തിലെ രണ്ട് സാമ്പിളുകളിൽ കാറ്റ് ക്യൂ വൈറസിന്റെ ആന്റി ബോഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. 2014ലും 2017ലും ശേഖരിച്ച സാമ്പിളുകളാണിവ. 2017ൽ ഐ.സി.എം.ആറിന്റെ പഠനത്തിലാണ് ഈ കണ്ടെത്തൽ.
ഏതോ ഒരു ഘട്ടത്തിൽ ഇവരിൽ വൈറസ് ബാധിച്ചിരുന്നു എന്നതിന്റെ തെളിവാണ് ആന്റി ബോഡി സാന്നിദ്ധ്യമെന്ന് ഐ.സി.എം.ആർ ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ മനുഷ്യരുടെയും പന്നികളുടെയും സീറം സാമ്പിളുകൾ പരിശോധിച്ചാലേ വൈറസ് ബാധയുടെ വ്യാപ്തി അറിയാനാവൂ എന്നും റിപ്പോർട്ടിൽ പറയുന്നു.
കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിൽ നൂറോളം പേർക്കും അൻഹുയി പ്രവിശ്യയിൽ അമ്പതോളം പേർക്കും വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. ഇവിടങ്ങളിൽ 50ഓളം പേർ വൈറസ് ബാധിച്ച് മരിച്ചെന്നും റിപ്പോർട്ടുണ്ട്. വിയറ്റ്നാമിലും നൂറുകണക്കിനാളുകളിൽ രോഗം കണ്ടെത്തി.
കാറ്റ് ക്യൂ വൈറസ്
@കൊതുക്, പന്നി തുടങ്ങിയ ജന്തുക്കളെയും മനുഷ്യനെയും ബാധിക്കും
@കൊതുക്, കീടങ്ങൾ പോലുള്ള (ആർത്രോപോഡ് ) ജീവികളിലൂടെ പകരും. അതിനാൽ ആർബോ വൈറസ് എന്നും പേര്.
@സസ്തനികളിൽ പ്രാഥമിക കാരിയർ പന്നിയാണ്
@കൊതുകിലൂടെയാണ് മനുഷ്യനെ പ്രധാനമായും ബാധിക്കുന്നത്
@വൈറസ് ബാധിച്ച മനുഷ്യനെ കടിക്കുന്ന കൊതുക് മറ്റ് മനുഷ്യരിലും പരത്തും
@രക്തദാനം അവയവ മാറ്റം ലൈംഗിക ബന്ധം ഗർഭധാരണം പ്രസവം എന്നിവയും വൈറസ് ബാധിക്കാൻ അവസരമൊരുക്കും
@കൊതുകുകളായ ഈഡിസ് ഈജിപ്റ്റി, സി. എക്സ്. ക്വിൻക്ഫാസിയാറ്റസ്, സി.എക്സ്. ട്രൈറ്റേനിയർ ഹിഞ്ചസ് എന്നിവ എളുപ്പത്തിൽ സി ക്യു വി വൈറസിന് കീഴ്പ്പെടും.
@ഇന്ത്യയിലെ കാട്ടുമൈനകളുടെ സ്രവങ്ങളിലും വൈറസ് ഉണ്ടെന്ന് റിപ്പോർട്ടുണ്ട്
വരാവുന്ന രോഗങ്ങൾ
പനി, മെനിഞ്ചൈറ്റിസ്, കുട്ടികളിലെ എൻസെഫലൈറ്റിസ്