തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓപറേഷൻ കെട്ടിടം ഇന്ന് വൈകിട്ട് 3ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. തുറമുഖത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ നിയന്ത്രണവും ഏകോപനവും ഇവിടെയായിരിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് ചടങ്ങ് നടക്കുക. തുറമുഖത്തിന്റെ ഭാഗമായ പുലിമുട്ടിന്റെ 676 മീറ്ററും കണ്ടെയ്നർ ബെർത്തുകളുടെ പൈലിംഗും പൂർത്തിയായി. ബീമുകൾ ഘടിപ്പിച്ച് സ്ളാബുകൾ നിരത്തുന്ന പ്രവൃത്തിയാണ് ഇനി ബാക്കിയുള്ളത്. തുറമുഖത്ത് എട്ട് കണ്ടെയ്നർ ക്രെയിനുകളും 24 യാർഡ് ക്രെയിനുകളുമാണ് വേണ്ടത്. ഇതിന്റെ നിർമാണം പുരോഗമിക്കുകയാണ്. ജപ്പാനിൽ നിർമിച്ച മൂന്ന് ടഗ്ബോട്ടുകൾ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. നാലാമത്തെ ടഗിന്റെ നിർമാണവും ഉടൻ പൂർത്തിയാകും. പുലിമുട്ടിന്റെ നിർമാണം പുരോഗമിക്കുന്ന മുറയ്ക്ക് ഫിഷിംഗ് ഹാർബറിന്റെ നിർമാണവും ആരംഭിക്കും. തിരുവനന്തപുരം - നാഗർകോവിൽ റെയിൽപ്പാതയുമായി തുറമുഖത്തെ ബന്ധിപ്പിക്കുന്ന പദ്ധതിക്കായി കൊങ്കൺ റെയിൽവേ കോർപറേഷനുമായി തുറമുഖ കമ്പനി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും തുറമുഖ വകുപ്പ് അധികൃതർ പറഞ്ഞു.