വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ റിപ്പബ്ലിക് സ്ഥാനാർത്ഥിയും പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെ വെട്ടിലാക്കി ഡ്യൂപ്പ് വിവാദം. ട്രംപിന്റെ പ്രചാരണ പരിപാടികളിൽ സജീവമായി പ്രഥമവനിത മെലാനിയയും കൂടെയുണ്ട്. എന്നാൽ, ട്രംപിനൊപ്പമുള്ളത് മെലാനിയയുടെ ഡ്യൂപ്പാണെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ നിന്നുയരുന്ന വാദം.
അതുറപ്പിക്കുന്നതാണ് പുതിയ ചിത്രം എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഫെയ്ക്മെലാനിയ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം വൈറലാവുന്നത്. ഹെലികോപ്റ്ററിൽ നിന്നും വൈറ്റ് ഹൗസ് സൗത് ലോണിൽ ഇറങ്ങുന്നതിനിടയിലുള്ള ചിത്രത്തിൽ പടികളിൽ നിന്ന് കൈവീശിക്കാണിക്കുന്ന ട്രംപും പിറകിൽ നിന്ന് പുഞ്ചിരി തൂകുന്ന മെലാനിയയുമാണുള്ളത്. എന്നാൽ ഇത് യഥാർത്ഥ മെലാനിയ അല്ലെന്നാണ് ട്വിറ്റർ ലോകത്തെ പലരുടെയും കണ്ടെത്തൽ. അതിന് ചില തെളിവുകളും അവർ നിരത്തുന്നുണ്ട്.
ചിരിക്കുമ്പോൾ മുഖത്ത് ധാരാളം ചുളിവുകൾ വരുന്നയാളാണ് മെലാനിയ, ഈ ചിത്രത്തിൽ അതില്ലെന്നും പല്ലുകളും ചുണ്ടുകളും വ്യത്യസ്തമാണെന്നും ചിരി യാതൊരു സാമ്യവുമില്ലെന്നുമൊക്കെയാണ് ട്വിറ്റർ ലോകം പറയുന്നത്. എന്നാൽ, അത് യഥാർത്ഥ മെലാനിയയാണെന്ന് പറയുന്നവരുമുണ്ട്. ഫോട്ടോ എടുക്കുന്നതിന്റെ ആംഗിൾ, ഏതു ക്യാമറാ ലെൻസ് ആണ് ഉപയോഗിക്കുന്നത്, ഫോട്ടോ എടുക്കുന്ന പൊസിഷൻ എന്നിവയെല്ലാം ഫോട്ടോയിലെ വ്യക്തികളുടെ രൂപത്തിൽ മാറ്റമുണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്നും ഇതാവാം ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ടാവുക എന്നും വാദമുയരുന്നുണ്ട്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മെലാനിയയുടെ വക്താവ് സ്റ്റെഫാനി ഗ്രെഷാം നിരോധിച്ചിട്ടുണ്ട്.
സമാന വിവാദം 2017ലും
2017ലാണ് ആദ്യമായി ഡ്യൂപ്പ് വിവാദം ആളിക്കത്തിയത്. പ്യൂട്ടോറിക്കോയിൽ നാശംവിതച്ച ചുഴലിക്കാറ്റ് സംബന്ധിച്ച് മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യവെ അന്ന് ട്രംപിനൊപ്പം ഉണ്ടായിരുന്നത് മെലാനിയ അല്ലെന്നായിരുന്നു വാദം. 2019ൽ അലബാമയിൽ ചുഴലിക്കാറ്റ് നാശംവിതച്ചതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളെ കാണുന്ന സമയത്തും ട്രംപിനൊപ്പമുണ്ടായിരുന്നത് മെലാനിയ അല്ലെന്ന വാദങ്ങളുണ്ടായിരുന്നു. ഇത്തരം പ്രചരണങ്ങളെയെല്ലാം വൈറ്റ്ഹൗസ് നിഷേധിച്ചിരുന്നു