കാസർകോട്: ജുവലറി നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയവേ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം സി കമറുദ്ദീൻ എം എൽ എക്ക് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരണം. ആൻജിയോ ഗ്രാം പരിശോധനയിൽ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടർന്ന് എം എൽ എയെ ശസ്ത്രക്രിയക്ക് വിധേയനാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.
നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞദിവസമാണ് എം എൽ എയെ പരിയാരം മെഡിക്കൽ കോളേജിലെ ഐ സി യുവിലേക്ക് മാറ്റിയത്. ആൻജിയോഗ്രാം പരിശോധന റിപ്പോർട്ട് വന്ന ശേഷം തുടർചികിത്സ തീരുമാനിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ സുദീപ് അറിയിച്ചിരുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജ നേരിട്ട് വിളിച്ച് കമറുദ്ദീന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ആശുപത്രി അധികൃതരോട് ചോദിച്ചറിഞ്ഞു.
അതേസമയം, കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടികൂടാൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ലുക്കൗട്ട് നോട്ടീസിറക്കി രണ്ടാഴ്ചയാകുമ്പോഴും പൂക്കോയ തങ്ങൾ ഒളിവിൽ തുടരുകയാണ്. ജുവലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീൻ എം എൽ എക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങൾ.