തിരുവനന്തപുരം: പൊലീസ് ആക്ട് ഭേദഗതി മാദ്ധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനും നിർഭയമായ അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കാനുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.സർക്കാരിനെതിരായ എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഈ നിയമം.സർക്കാരിനെ വിമർശിക്കുന്നവരെ ജയിലിലടക്കുക എന്ന ഫാസിസ്റ്റ് നടപടിയാണ് മുഖ്യമന്ത്രി നടപ്പാക്കിയത്.സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൗനം കരിനിയമത്തെ പൂർണ്ണമായും അനുകൂലിക്കുന്നതിന് തുല്യമാണ്.വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരം നൽകുന്ന ഭേദഗതി വ്യാപകമായി ദുരുപയോഗം ചെയ്യാനിടയുണ്ട്. സ്വതന്ത്രവും നിർഭയവുമായ മാദ്ധ്യമപ്രവർത്തനത്തെ തടയുകയും മാദ്ധ്യമപ്രവർത്തകരെ ജയിലടക്കുകയും ചെയ്യുന്ന നിയമം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.