വാഷിംഗ്ടൺ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുടിയുടെ നിറം മാറിയെന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് സമൂഹമാദ്ധ്യമങ്ങൾ. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ട്രംപിന്റെ മുടിയുടെ നിറം മാറ്റം ക്യാമറയിൽ പതിഞ്ഞത്.
വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ ജനങ്ങളെ അഭിസംബോധന ചെയ്യാൻ നരച്ച മുടിയുമായാണ് ട്രംപ് എത്തിയത്. എല്ലായ്പ്പോഴും പ്രത്യക രീതിയിൽ സ്റ്റൈൽ ചെയ്യാറുള്ള മുടി ഇത്തവണ ചീകി ഒതുക്കിയിട്ടുണ്ടെന്നതല്ലാതെ മറ്റൊന്നും ചെയ്തിട്ടുമില്ല. സ്വർണം വെള്ളിയായി മാറി എന്നാണ് ഈ മാറ്റത്തെ ട്രോളന്മാർ വിശേഷിപ്പിക്കുന്നത്.
ഗോൾഡൻ നിറത്തിലാണ് ട്രംപ് മുടി കളർ ചെയ്യാറുള്ളത്. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ട്രംപിന്റെ ഈ സ്വർണത്തലമുടി ചർച്ചകളിലെ പ്രധാന കഥാപാത്രമായിരുന്നു. ട്രംപ് ഹെയർസ്റ്റൈലിസ്റ്റിന് 70000 ഡോളറാണ് ശമ്പളം നൽകുന്നതെന്ന റിപ്പോർട്ടുകളും അക്കാലത്ത് പുറത്തുവന്നിരുന്നു.
സ്വർണ തലമുടിയുമായി പ്രസിഡന്റ് പദവിയിൽ വിലസുകയായിരുന്നു ട്രംപ്. എന്നാൽ, തിരഞ്ഞെടുപ്പിലെ പരാജയം മൂലം ട്രംപ് മുടിയുടെ കാര്യം മറന്നുവെന്നാണ് സമൂഹമാദ്ധ്യമങ്ങളുടെ വിലയിരുത്തൽ.
രസകരമായ നിരവധി ട്വീറ്റുകൾ ഇതുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നുണ്ട്. ട്രംപിന്റെ ഹെയർ സ്റ്റൈലിസ്റ്റ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ അടുത്തേക്ക് പോയി കാണുമോ എന്നാണ് ചിലരുടെ ചോദ്യം. വൈറ്റ് ഹൗസ് ദിനങ്ങളുടെ ഓർമയ്ക്കായാണ് ട്രംപ് മുടി ‘വൈറ്റ്’ ആക്കിയതെന്നാണ് മറ്റൊരു ട്വീറ്റ്. അതല്ല രണ്ടാം സ്ഥാനത്ത് എത്തിയതാണ് സ്വർണം മാറി വെള്ളിയാകാൻ കാരണമെന്നു മറ്റു ചിലർ പറയുന്നു. എന്തായാലും പ്രസിഡന്റായിരുന്ന കാലത്തും പദവിയൊഴിയുമ്പോഴും ട്രംപിന്റെ തലമുടി താരമായി തന്നെ തുടരുന്നു.