തിരുവനന്തപുരം: യു ഡി എഫ് സർക്കാരിന്റെ ബുളളറ്റ് ട്രെയിൻ പദ്ധതി എൽ ഡി എഫ് സർക്കാർ അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളും എൽ ഡി എഫ് സർക്കാർ അട്ടിമറിച്ചു. പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളൊന്നും ചെയ്യാതെ വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കുകയും അതിന്റെ മറവിൽ കൺസൾട്ടൻസികളെ നിയമിക്കുകയും ചെയ്യുന്നത് ഈ സർക്കാരിന്റെ ശൈലിയായി മാറി. കൺസൾട്ടൻസിയുടെ മറവിൽ കോടികൾ കമ്മീഷൻ അടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കെ-റെയിൽ പദ്ധതിയും വയനാട് തുരങ്ക പാതയുമടക്കമുളളവ തട്ടിപ്പാണ്. ശിവശങ്കർ ആയിരുന്നു കെ-റെയിൽ സൂത്രധാരൻ. പദ്ധതിക്ക് വേണ്ട നടപടി ക്രമങ്ങളൊന്നും സർക്കാർ പാലിച്ചില്ല. നീതി ആയോഗും റവന്യൂ വകുപ്പും അടക്കമുളളവർ പദ്ധതിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചത്. പ്രോജക്ട് റിപ്പോർട്ട് പോലുമില്ലാത്ത പദ്ധതികൾക്കാണ് മുഖ്യമന്ത്രി തറക്കല്ലിട്ടതെന്നും ചെന്നിത്തല ആരോപിച്ചു.
കേന്ദ്രസർക്കാർ അനുമതിയില്ലാത്ത കെ-റെയിൽ പദ്ധതി സംസ്ഥാനം എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമാക്കണം. കേന്ദ്ര റെയിൽ മന്ത്രാലയം ഈ പദ്ധതിക്ക് അംഗീകരാം നൽകിയിട്ടില്ല. കേന്ദ്ര അനുമതിയില്ലാത്ത പദ്ധതിക്ക് വിദേശ വായ്പ കിട്ടില്ല. സ്പ്രിൻക്ലർ പോലെ വലിയൊരു തട്ടിപ്പാണ് ഇതിനു പിന്നിലുളളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വിദേശത്തുളള പല ധനകാര്യ ഏജൻസികളും സെക്രട്ടറിയേറ്റിന് മുകളിലൂടെ വട്ടമിട്ട് പറക്കുകയാണ്. വിദേശ ഏജൻസികളിൽ നിന്ന് വായ്പയെടുത്ത് ഭൂമി ഈട് നൽകാനാണ് സർക്കാർ നീക്കം നടത്തുന്നത്. പദ്ധതിയുടെ നടത്തിപ്പിനെ സംബന്ധിച്ച് സുതാര്യതയുണ്ടാകണം. ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും തന്റെ കൈയിലുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.