ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതിരുന്നാലോ പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാതിരുന്നാലോ ചുമത്തുന്ന പിഴ തുക ഇരട്ടിയാക്കി പഞ്ചാബ്. മതിയായ സാമൂഹിക അകലം പാലിക്കാൻ ജനങ്ങൾ തയ്യാറാകാത്തതിനെ തുടർന്നാണിത്. ഡിസംബർ ഒന്ന് മുതൽ രാത്രികാല കർഫ്യു ഏർപ്പെടുത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് അറിയിച്ചു. രാത്രി 10 മുതൽ രാവിലെ 5 വരെ എല്ലാം നഗരങ്ങളിലും ഗ്രാമങ്ങളിലും കർഫ്യു ബാധകമാകും.
ഡൽഹിയിലും തലസ്ഥാന മേഖലയിലും കൊവിഡ് രോഗനിരക്ക് കുതിച്ചുയരുന്നതിനെ തുടർന്നാണ് പഞ്ചാബിന്റെ ഈ നീക്കം. ഇവിടങ്ങളിൽ രണ്ടാംഘട്ട വ്യാപനം ആരംഭിച്ചിരിക്കുകയാണ്.കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ 1000 രൂപയാകും.ഹോട്ടലുകളും റസ്റ്റോറന്റുകളും വിവാഹമണ്ഡപങ്ങളും രാത്രി 9.30ന് തന്നെ അടയ്ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഈ നിയന്ത്രണങ്ങളുടെ ഫലങ്ങൾ ഡിസംബർ 15ന് പരിശോധിക്കും.
1,47,665 പേർക്ക് രോഗം സ്ഥിരീകരിച്ച പഞ്ചാബിൽ 6834 ആക്ടീവ് കേസുകളാണുളളത്. 1,36,000 പേർ രോഗമുക്തി നേടി. 4653 പേർ മരണമടഞ്ഞു. കഴിഞ്ഞ ദിവസം മാത്രം 614 പേർ രോഗബാധിതരാകുകയും 22 പേർ മരണമടയുകയും ചെയ്തു.