കാസർകോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്നാൽ സ്ഥാനാർത്ഥിക്കും പാർട്ടി പ്രവർത്തകർക്കുമെതിരെ പകർച്ചവ്യാധിനിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത്ബാബു പറഞ്ഞു. ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ പരമാവധി നൂറിൽ കൂടുതൽ പേർ പങ്കെടുക്കാൻ പാടില്ല. കുടുംബയോഗങ്ങളിൽ ഇരുപതിൽ കൂടുതൽ പേർ പാടില്ല. വോട്ട് അഭ്യർത്ഥിച്ച് വീടുകൾ കയറുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. സ്ഥാനാർത്ഥി ഉൾപ്പടെ പരമാവധി അഞ്ചു പേർക്ക് മാത്രമേ ഭവന സന്ദർശനം നടത്താവൂ. മാസ്ക് കൃത്യമായി ധരിക്കണം. ശാരീരിക അകലം പാലിക്കണം. സാനിറ്റെസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കണം അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകണം എന്നിവ നിർബന്ധമായും പാലിക്കണം. കോവിഡ് മാനദണ്ഡം ലംഘിച്ചാൽ പൊലീസ് പകർച്ചവ്യാധിനിയന്ത്രണ നിരോധന നിയമപ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ പറഞ്ഞു.