തിരുവനന്തപുരം: ഇതിഹാസ ഫുട്ബാൾ താരം മറഡോണയുടെ വേർപാടിൽ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
1986ൽ അർജന്റീന ലോകകപ്പ് ഉയർത്തിയത് മുതൽ കേരളത്തിലെ ഫുട്ബാൾ പ്രേമികളുടെ മനസിൽ ആ മാന്ത്രിക താരത്തിന് വലിയ സ്ഥാനമുണ്ട്.
ലോകകപ്പ് ലോകത്തിലെ ഏത് കോണിൽ നടക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏറ്റവുമധികം ഉയരുന്നത് ഈ കൊച്ചുകേരളത്തിലാണ്. 1986 ലോകകപ്പിൽ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും വിഖ്യാത ഗോളി പീറ്റർ ഷിൽട്ടനെയും മറികടന്ന് മറഡോണ നേടിയ ഗോൾ ലോകം ദർശിച്ച ഏറ്റവും സുന്ദരമായതാണ്. അർജന്റീനയെ ഫുട്ബാളിന്റെ നെറുകയിലെത്തിച്ചത് മറഡോണയാണ്. ക്യൂബയുടെയും ഫിദൽ കാസ്ട്രോയുടെയും അടുത്ത സുഹൃത്തായിരുന്നു മറഡോണ എന്നത് അദ്ദേഹത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടിന്റെ തെളിവാണ്. ആ മഹാനായ ഫുട്ബാളർ എന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.