തിരുവനന്തപുരം: കേരളത്തിലെ നമ്പർ വൺ ബാങ്കായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിസർവ് ബാങ്കിന്റെ മാർഗ നിർദേശങ്ങൾ അനുസരിച്ച് പ്രൊഫഷണൽ ബാങ്കായി കേരള ബാങ്ക് പ്രവർത്തിക്കും. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ബാങ്ക് പങ്കാളിയാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ബാങ്ക് ആദ്യ ഭരണസമിതി അധികാരമേറ്റെടുത്ത ചടങ്ങിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സഹകാരികൾ സന്തോഷിക്കുന്ന കാര്യമാണ് കേരള ബാങ്കിന്റെ രൂപീകരണം. ഇപ്പോൾ ഒരു ജില്ല മാത്രമാണ് കേരളബാങ്കിന്റെ സംവിധാനത്തിൽ നിന്ന് മാറിനിൽക്കുന്നത്. റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചാൽ കേരള ബാങ്കിന്റെ സംവിധാനത്തിലൂടെ കേരളത്തിലേക്ക് പ്രവാസികൾക്ക് പണമയക്കാൻ സാധിക്കും. ഇത്തരത്തിൽ അനേകം സൗകര്യങ്ങൾ കേരള ബാങ്കിലൂടെ ലഭ്യമാവും. ഒരു ജില്ലയ്ക്ക് മാത്രം അതു നിഷേധിക്കാൻ പാടില്ല. അതിനാൽ മാറി നിൽക്കുന്നവരും ബാങ്കിന്റെ ഭാഗമാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സി പി എം സംസ്ഥാന സമിതി അംഗമായ ഗോപി കോട്ടമുറിക്കലിനെ കേരള ബാങ്ക് ഭരണസമിതിയുടെ ചെയർമാനായും എം കെ കണ്ണനെ വൈസ് ചെയർമാനായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 2019 നവംബർ 26നാണ് സംസ്ഥാന സഹകരണ ബാങ്കിൽ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിച്ചത്. ഒരുവർഷത്തേക്ക് സഹകരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള ഇടക്കാല ഭരണസമിതിക്കായിരുന്നു ചുമതല. വ്യാഴാഴ്ച ഇടക്കാല ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെയാണ് കേരള ബാങ്ക് ഭരണസമിതിയിലേക്ക് പ്രഥമ തിരഞ്ഞെടുപ്പ് നടന്നത്. പ്രാഥമിക വായ്പാ സഹകരണ സംഘങ്ങൾ, അർബൻ ബാങ്ക് എന്നിവയുടെ പ്രതിനിധികളായി 14 പേരെയാണ് തിരഞ്ഞെടുത്തത്.