കൊച്ചി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായി എ.ബി. പ്രദീപ്കുമാറിനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. നാലു മാസത്തിനുള്ളിൽ പുതിയ ഇന്റർവ്യൂ നടത്തി നിയമനം നടത്താൻ ഉത്തരവിട്ടു.അതുവരെ പ്രദീപ്കുമാറിനു തുടരാം. നിയമനം നടത്തിയത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ആരോപിച്ച് തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ.എസ്. ഗോവിന്ദൻനായർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്.
23 അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുള്ള 17പേരെ കണ്ടെത്തിയിരുന്നു. ഇതിൽ ഹർജിക്കാരനും ഉൾപ്പെട്ടിരുന്നു. എന്നാൽ ഹർജിക്കാരനടക്കമുള്ളവരെ ഒഴിവാക്കി എട്ടുപേരെ മാത്രമാണ് ഇന്റർവ്യൂവിനു വിളിച്ചത്. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി ഇവരിൽനിന്നാണ് മലിനീകരണ നിയന്ത്രണബോർഡിലെ മുൻ എൻജിനീയർ എ.ബി. പ്രദീപ്കുമാറിനെ നിയമിക്കാൻ ശുപാർശ നൽകിയത്.
യോഗ്യതയുള്ളവരെ ഇന്റർവ്യൂ നടത്താതെ ഒഴിവാക്കാൻ സെലക്ഷൻ കമ്മിറ്റിക്ക് അധികാരം ഇല്ലെന്ന ഹർജിക്കാരന്റെ വാദം അംഗീകരിച്ചാണ് പുതിയ ഇന്റർവ്യൂ നടത്താൻ ഉത്തരവിട്ടത്.