തൃശൂർ: തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം. മാധവൻകുട്ടി തൃശൂരിന്റെ പഞ്ചാംഗമായിരുന്നു. പൂരമായാലും പുലിക്കളിയായാലും തൃശൂരിന്റെ ചരിത്രമായാലും എല്ലാറ്റിന്റെയും ചരിത്രം മാഷിന് മന: പാഠമാണ്. പൂരവും ആനയൂട്ടും മാഷിന് ലഹരിയായിരുന്നു. ഒരു പൂരം കഴിഞ്ഞാൽ അടുത്ത പൂരത്തിനുള്ള ഒരുക്കം മാഷ് അപ്പോഴേ തുടങ്ങും. സർവ്വമത മൈത്രിയുടെയും സമഭാവനയുടെയും കാവലാളായി. ഉന്നതാധികാര കേന്ദ്രങ്ങളിൽ പലവട്ടം ചെന്ന് തൃശൂർ പൂരത്തിന്റെ സാംസ്കാരികമായ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. പൂരം നടത്തിപ്പിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴേല്ലാം തന്നെ മാഷിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു.
പൂരത്തെ സംബന്ധിച്ച് ഏറ്റവും ആശങ്ക ഉയർത്തിയിരുന്നത് വെടിക്കെട്ടായിരുന്നു. അപ്പോഴെല്ലാം കൃത്യമായ ഇടപെടൽ നടത്തി. സർക്കാർ മോഡൽ ബോയ്സ് ഹൈസ്കൂളിൽ നിന്നുള്ള പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും പി.യു.സിയും തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ബിരുദവും നേടിയശേഷം 1962ലാണ് അദ്ദേഹം കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. തൊട്ടടുത്ത വർഷം തന്നെ ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി. 1997ൽ വിരമിച്ചു. കുട്ടിക്കാലം മുതലേ തിരുവമ്പാടി ക്ഷേത്രവുമായി ആഭിമുഖ്യം പുലർത്തിയ അദ്ദേഹം 1960 മുതൽ തിരുവമ്പാടി ക്ഷേത്ര ഭരണ സമിതിയിൽ അംഗമായി. 42 വർഷമായി തിരുവമ്പാടി ദേവസ്വം ഭാരവാഹിയാണ്. 1982ലെ ദില്ലി ഏഷ്യാഡിന് കേരളത്തിൽ നിന്നുള്ള 31 ആനകളെ അണിനിരത്തിക്കൊണ്ടുള്ള ഗജക്കാഴ്ച യാഥാർത്ഥ്യമാക്കുന്നതിന് നേതൃത്വം വഹിച്ചതും മാഷായിരുന്നു. കുറ്റുമുക്കിൽ തിരുവമ്പാടി ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ സാന്ദീപനി ഐ.സി.എസ്.ഇ സ്കൂൾ സ്ഥാപിച്ച് അതിനെ മികച്ച നിലവാരത്തിലേയ്ക്ക് ഉയർത്തി.
പൂരനഗരിയുടെ അന്ത്യാഞ്ജലി
തൃശൂർ : തിരുവമ്പാടി ദേവസ്വത്തിന്റെ പ്രസിഡന്റ് പ്രൊഫ. എം. മാധവൻ കുട്ടി മാഷിന് പൂരനഗരിയുടെ അന്ത്യാഞ്ജലി. ഷൊർണ്ണൂർ റോഡിലുള്ള വസതിയിലും സി.എം.എസ് സ്കൂളിലും പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ മന്ത്രിമാരായ എ.സി മൊയ്തീൻ, വി.എസ് സുനിൽകുമാർ, ചീഫ് വിപ്പ് കെ. രാജൻ, വിവിധ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ, മാർ ആൻഡ്രൂസ് താഴത്ത്, സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് തുടങ്ങി നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് എം.പി വിൻസന്റ്, സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്, ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്കുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.ഡി സുധീർ, ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.ബി മോഹൻദാസ് തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.
നഗരത്തിലെ പൊതുകാര്യ പ്രസക്തനായ ഒരു കാരണവർ കൂടിയായിരുന്നു മാധവൻകുട്ടി മാഷ്. ഏതു കാര്യവും സ്വതസിദ്ധമായ തന്മയത്വത്തോടും ചിട്ടയോടും കൂടി അതിന്റെ പൂർണ്ണതയിൽ ചെയ്ത് വിജയിപ്പിക്കാൻ മാഷിനുള്ള കഴിവ് പ്രത്യേകം എടുത്തു പറയേണ്ടതാണ്.
മന്ത്രി വി.എസ്.സുനിൽ കുമാർ
പുതിയ തലമുറയിലെ ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകന്മാർക്കും ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നതിൽ മാധവൻകുട്ടി മാസ്റ്റർ തികഞ്ഞ ഒരു അദ്ധ്യാപകനായിരുന്നു.
ടി.എൻ.പ്രതാപൻ എം.പി