കൊല്ലം: വാലപ്പാറയിലെ ആശയുടെ മരണത്തിൽ ഭർത്താവിന്റെ അറസ്റ്റിലേക്ക് നയിച്ചത് മരണക്കിടക്കയിൽ യുവതി മാതാപിതാക്കളോട് പറഞ്ഞ വാക്കുകൾ. വീടിന് സമീപത്തെ പാറമുകളിൽ വച്ച് ആട് ഇടിച്ചിട്ടതിനെത്തുടർന്നുളള വീഴ്ചയിൽ ആശയ്ക്ക് പരിക്കേറ്റെന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഭർത്താവ് അരുൺ പറഞ്ഞിരുന്നത്. എന്നാൽ ഇത് ആശയുടെ മാതാപിതാക്കളായ ജോർജും ശോഭയും വിശ്വസിച്ചില്ല. ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിൽ മരണത്തോട് മല്ലിട്ടുകൊണ്ടിരുന്നപ്പോഴാണ് എന്നെ ഇടിച്ചിട്ടത് ആടല്ലെന്ന് ആശ മാതാപിതാക്കളോട് പറഞ്ഞത്. മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് ഒടുവിൽ ഭർത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലതിൽ വീട്ടിൽ അരുണിനെ അറസ്റ്റുചെയ്തു. 26കാരിയായ ആശ കഴിഞ്ഞ നാലിനാണ് മീയണ്ണൂരിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
സംഭവിച്ചത് ഇങ്ങനെ: മദ്യപിച്ചെത്തിയ അരുൺ ഒക്ടോബർ 31ന് ആശയുമായി വഴക്കിട്ടു. വഴക്കിനൊടുവിൽ അരുൺ ആശയുടെ വയറ്റിൽ ആഞ്ഞുചവിട്ടി. ഇതോടെ ആശ ബോധംകെട്ട് വീണു. ഈ മാസം രണ്ടിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും സ്ഥിതി വഷളായതോടെ മീയ്യണ്ണൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് ആശ മരിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി രണ്ടു മക്കളെയും അരുണിന്റെ അമ്മയെയും പൊലീസ് ചോദ്യം ചെയ്തതോടെ ആശുപത്രിയിൽ നൽകിയ മൊഴിയിലും വീട്ടുകാർ നൽകിയ മൊഴികളിലെ വൈരുധ്യം കണ്ടെത്തി. പാറയുടെ മുകളിൽ നിന്നു വീണാൽ ശരീരം മുഴുവൻ മുറിവുകളുണ്ടാകാൻ സാദ്ധ്യതയുണ്ട്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ ആശയുടെ ശരീരത്തിൽ ആകെ ഏഴ് മുറിവുകളാണ് കണ്ടെത്താനായത്. ഇവയിൽ മിക്കതും ഉണങ്ങിയിരുന്നു. മരണകാരണം അടിവയറ്റിനേറ്റ ചവിട്ടാണെന്നും പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചു.