കണ്ണൂർ: ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കാനായി ജില്ലയിലെ പോളിംഗ് ഓഫീസർമാർക്ക് ജില്ലാ കളക്ടർ ടി.വി. സുഭാഷിന്റെ കത്ത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പോളിംഗ് ഉദ്യോഗസ്ഥർ സ്വന്തമായി പ്ലേറ്റും ഗ്ലാസും സ്പൂണും കരുതണമെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടറുടെ നിർദേശം. ഹരിത മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ എന്നിവ സംയുക്തമായി നടത്തുന്ന എന്റെ ഭക്ഷണം എന്റെ പ്ലേറ്റിൽ കാമ്പയിനിന്റെ ഭാഗമായാണ് ഈ നിർദേശം.
ഏറിയാൽ 250 ഗ്രാം ഭാരം വരുന്ന ഈ പാത്രങ്ങൾ കൈയിൽ കരുതുമ്പോൾ രണ്ടു ദിവസം കൊണ്ടുണ്ടാകുന്ന ടൺ കണക്കിന് ഡിസ്പോസിബിൾ മാലിന്യത്തിൽ തങ്ങളുടെ പങ്ക് കുറക്കാൻ കഴിയുന്നത് ചെറിയ കാര്യമല്ലെന്ന് ജില്ലാ കളക്ടർ കത്തിൽ സൂചിപ്പിച്ചു.
ഉത്പാദനത്തിന്റെ ഒരു ഘട്ടത്തിൽ പോലും അണുവിമുക്തമാക്കാത്ത പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ പരിശുദ്ധമെന്ന് കരുതി നാം ഉപയോഗിക്കുന്നത് തെറ്റായ ധാരണ കൊണ്ടാണ്. സോപ്പിട്ടു കഴുകിയ സ്റ്റീൽ പാത്രങ്ങളുടെ സുരക്ഷിതത്വം മറ്റൊന്നിനും നൽകാനാവില്ലെന്നും കളക്ടർ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ ഉപയോഗിച്ച മാസ്ക്, ഗ്ലൗസുകൾ എന്നിവ പ്രത്യേക കവറുകളിൽ നിക്ഷേപിക്കണമെന്നും കത്തിൽ നിർദേശമുണ്ട്.