സിഡ്നി: അഫ്ഗാൻ കുട്ടിയുടെ കഴുത്തിൽ രക്തത്തിൽ പുരണ്ട കത്തിവച്ചു നിൽക്കുന്ന ആസ്ട്രേലിയൻ സെെനികന്റെ വ്യാജ ചിത്രം പങ്കുവച്ച സംഭവത്തിൽ ചെെനയ്ക്കെതിരെ തുറന്നടിച്ച് ആസ്ട്രേലിയൻ
പ്രധാനമന്ത്രി സ്കോട്ട് മോറിസൺ.സംഭവത്തിൽ ചെെന മാപ്പു പറയണമെന്നും ആരോചകമായ ചിത്രം നീക്കം ചെയ്യണമെന്നും സ്കോട്ട് മോറിസൺ ആവശ്യപ്പെട്ടു.
ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവായ ഴാവോ ലിജാന്‍ പോസ്റ്റു ചെയ്ത ചിത്രം നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ടതായും സ്കോട്ട് അറിയിച്ചു."ഇത് തീർത്തും പ്രകോപനപരമാണ്, ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. ചൈന ഈ പോസ്റ്റിൽ തികച്ചും ലജ്ജിക്കണം. ഇത് ലോകത്തിന് മുന്നിൽ ചെെനയെ തരംതാഴ്ത്തി." സ്കോട്ട് മോറിസൺ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് സ്കോട്ട്
ഇക്കാര്യം പറഞ്ഞത്.
അതേസമയം സാധാരണക്കാരായ അഫ്ഗാൻ നിവാസികളെ കൊന്നൊടുക്കുന്ന ആസ്ട്രേലിയൻ സെെനികരുടെ നടപടിയിൽ ആസ്ട്രേലിയൻ ഗവൺവമെന്റ് ലജ്ജിക്കണമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുനൈയിംഗ് തിരിച്ചടിച്ചു. ആസ്ട്രേലിയയും ചെെനയും തമ്മിലുള്ള നയതന്ത്ര വ്യാപാര ബന്ധം മോശമായി വരുന്നതിനിടെയാണ് പുതിയ പ്രശ്നങ്ങൾ.