തിരുവനന്തപുരം: മൂന്നു ഘട്ടങ്ങളായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ഇനി ഒരാഴ്ച മാത്രം. പ്രചാരണത്തിന് കിട്ടുക ഇനി അഞ്ചു ദിവസങ്ങൾ. മൈക്ക് അനൗൺസ്മെന്റും അവസാനവട്ടം ആടിനിൽക്കുന്ന വോട്ടുകൾ ഉറപ്പാക്കാനുള്ള നെട്ടോട്ടവുമാണ് ഈ നാളുകളിൽ നടക്കുക. വാർഡുകളിൽ തിരക്കിന്റെ ദിവസങ്ങളാണ്. തിരുവനന്തപുരമുൾപ്പെടെ അഞ്ച് തെക്കൻ ജില്ലകളിലാണ് എട്ടിന് വോട്ടെടുപ്പ്.
തിരഞ്ഞെടുപ്പ് കമ്മിഷനും ഏഴുനാൾ തിരക്കു തന്നെ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ക്രമീകരിക്കുന്ന കാൻഡിഡേറ്റ് സെറ്റിംഗ് ഡിസംബർ നാലിനു നടക്കും. വരണാധികാരികളുടെ ഓഫീസുകളിൽ സ്ഥാനാർത്ഥികളുടെയും പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലാണു കാൻഡിഡേറ്റ് സെറ്റിംഗ് നടക്കുന്നത്. ഇതിനായി വോട്ടിംഗ് മെഷീനുകൾ നാളെയും മറ്റന്നാളുമായി (ഡിസംബർ 02, 03) അതത് റിട്ടേണിംഗ് ഓഫീസർമാർക്കു നൽകും.
ത്രിതല പഞ്ചായത്തുകളിൽ മൂന്നു ബാലറ്റ് യൂണിറ്റുകളാണ് ഉപയോഗിക്കുന്നത്. ഗ്രാമ പഞ്ചായത്തിൽ വെള്ളയും ബ്ലോക്ക് പഞ്ചായത്തിൽ പിങ്കും ജില്ലാ പഞ്ചായത്തിൽ ഇളം നീലയും നിറത്തിലുള്ള ബാലറ്റ് ലേബലുകളാണ് പതിക്കുന്നത്. മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം 15ൽ കൂടുതലുണ്ടെങ്കിൽ രണ്ടാമത് ഒരു ബാലറ്റ് യൂണിറ്റ് കൂടി ഉപയോഗിക്കും. കാൻഡിഡേറ്റ് സെറ്റിംഗിനുശേഷം കുറച്ചു മെഷീനുകളിൽ മോക് പോൾ ചെയ്യും. ഇതിന്റെ ഫലം സ്ഥാനാർത്ഥികളെ കാണിച്ചു പ്രാഥമിക പരിശോധന പൂർത്തിയാക്കി പിങ്ക് പേപ്പർ സീൽ ചുറ്റും.
കാൻഡിഡേറ്റ് സെറ്റിംഗ് പൂർത്തിയാക്കി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വരണാധികാരികളുടെ മേൽനോട്ടത്തിൽ പ്രത്യേക സ്ട്രോംഗ് റൂമുകളിലേക്കു മാറ്റും. ഇവിടെനിന്നാകും പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുന്നത്. ഡിസംബർ ഏഴിനാണ് ജില്ലയിൽ ഇ.വി.എമ്മുകളുടെയും പോളിംഗ് സാമഗ്രികളുടെയും വിതരണം.