തൃശൂർ : കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. സ്പെഷ്യൽ വോട്ടർ എന്ന പരിഗണനയിലാണ് ഇവരെ ഉൾപ്പെടുത്തിയത്. സ്പെഷ്യൽ ബാലറ്റാണ് ഇവർക്ക് നൽകുക. പോളിംഗ് ഉദ്യോഗസ്ഥർ ഇവരുടെ സമീപത്തെത്തുമ്പോൾ ഇവർ നിർബന്ധമായും മാസ്ക് ധരിക്കുകയും കൈകൾ അണുനശീകരണം നടത്തിയിരിക്കുകയും വേണം. ഇങ്ങനെ വോട്ട് ചെയ്യുമ്പോൾ ഉപയോഗിക്കേണ്ട പേന, പശ മുതലായവ ഇവർ തന്നെ കരുതുന്നതാണ് അഭികാമ്യം.
പോളിംഗ് ഉദ്യോഗസ്ഥർ വരുമ്പോൾ വോട്ടർമാർ തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. വോട്ട് ചെയ്യേണ്ട തദ്ദേശ സ്ഥാപനത്തിന്റെ പേര്, വാർഡ് നമ്പർ, പോളിംഗ് സ്റ്റേഷൻ നമ്പർ, വോട്ടർ പട്ടികയിലെ ക്രമനമ്പർ എന്നിവയും ഇവർ എഴുതി സൂക്ഷിക്കണം. സ്പെഷ്യൽ വോട്ടർമാരെ രണ്ട് വിഭാഗമാക്കിയിട്ടുണ്ട്. വോട്ടെടുപ്പിന് 10 ദിവസം മുമ്പുള്ള തീയതിയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരും കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരും ആദ്യ വിഭാഗത്തിൽപെടും. ഇതിന് ശേഷമുള്ള ദിവസങ്ങളിലും തിരഞ്ഞെടുപ്പിന്റെ തലേന്ന് മൂന്ന് വരെയും ആരോഗ്യവകുപ്പ് സമ്പർക്ക പട്ടികയിൽപെടുത്തി ക്വാറന്റൈൻ നിർദ്ദേശിക്കുന്നവരും പുതിയ കൊവിഡ് രോഗികളുമാണ് രണ്ടാമത്തെ വിഭാഗത്തിൽ പെടുക. സ്പെഷ്യൽ വോട്ടർമാരുടെ പേരുകൾ വെട്ടിയ വോട്ടർപട്ടികയാണ് പോളിംഗ് ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫീസർമാർക്ക് ലഭിക്കുക എന്നതിനാൽ ഇവർക്ക് പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനാവില്ല. ക്വാറന്റൈനിൽ കഴിയുന്നവരുടെ പട്ടിക 10 ദിവസം മുമ്പ് മുതൽ ജില്ലാ തിരഞ്ഞെടുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. എന്നാൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ ഉള്ളവരുടെ പട്ടിക ഇത്തരത്തിൽ പ്രസിദ്ധീകരിക്കില്ല. സ്പെഷൽ വോട്ടർമാർക്ക് രണ്ടു തരത്തിൽ വോട്ട് ചെയ്യാം. തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽനിന്ന് 19 ഡി എന്ന ഫോറം ഡൗൺലോഡ് ചെയ്തു വോട്ടിനായി ഉപയോഗിക്കാം. ഇങ്ങനെ വോട്ട് ചെയ്യുമ്പോൾ അർഹതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
47ാം ഡിവിഷനിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി
തൃശൂർ: കോർപറേഷൻ 47ാം ഡിവിഷനിലെ സ്ഥാനാർത്ഥിയായ അഡ്വ. എം.കെ മുകുന്ദൻ മരണപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് സെക്രട്ടറിയുടെ നിർദ്ദേശാനുസരം ഈ ഡിവിഷനിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി. ഈ ഡിവിഷനിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് തുടർ നിർദ്ദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പിന്നീട് പുറപ്പെടുവിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.